പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം
അമ്രോഹ: അന്ധവിശ്വാസം കാരണം മാതാപിതാക്കൾക്ക് നഷ്ടമായത് സ്വന്തം മകന്റെ ജീവൻ. പാമ്പു കടിയേറ്റ പതിമൂന്നുകാരനെ ശാസ്ത്രീയമായ ചികിത്സ നൽകുന്നതിന് പകരം മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂറാണ് ഗംഗാ നദിയിൽ രക്ഷിതാക്കൾ മുക്കി വെച്ചത്. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ചികിത്സ വൈകിയതിനെത്തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പാമ്പു കടിയേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വീട്ടുകാർ സമീപത്തെ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. ഗംഗാ നദിയിൽ മുക്കി നിർത്തിയാൽ വിഷം ഇറങ്ങുമെന്നും കുട്ടി സുഖപ്പെടുമെന്നുമായിരുന്നു മന്ത്രവാദിയുടെ വിചിത്രമായ നിർദേശം. മുളവടികൾ കൊണ്ട് നിർമ്മിച്ച പാത്തിയിൽ കെട്ടിയിട്ട നിലയിലാണ് കുട്ടിയെ 12 മണിക്കൂറോളം നദിയിലെ തണുത്ത വെള്ളത്തിൽ മുക്കി നിർത്തിയത്. മണിക്കൂറുകൾക്ക് ശേഷം കുട്ടി അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ, മൃതദേഹം തിരികെ ഗംഗാ നദിയിൽ തന്നെ ഒഴുക്കാൻ വീട്ടുകാർ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ കയറിൽ കെട്ടി നദിയിൽ താഴ്ത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങൾ ഒരു പിഞ്ചു ജീവൻ കവർന്നത് ഞെട്ടിക്കുന്നതാണ് ദൃക്‌സാക്ഷികൾ പ്രതികരിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രവാദിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
In a tragic incident in Amroha, Uttar Pradesh, a 13-year-old boy died after his parents, following a sorcerer's advice, kept him submerged in the Ganges river for 12 hours to "cure" a snakebite.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."