അടിച്ചമർത്തപ്പെടുന്ന ആദിവാസി പോരാട്ടങ്ങൾ: വേദാന്ത എന്ന ഖനന ഭീമന്റെ വളർച്ചയും രാഷ്ട്രീയ ബന്ധങ്ങളും
ഒഡീഷയിലെ കലഹന്തി ജില്ലയിലെ കന്റാമ്മൽ ഗ്രാമത്തിൽ പോലീസ് റെയിഡും, അറസ്റ്റും നടന്നത് ഏപ്രിൽ 7നാണ്. വേദാന്ത എന്ന കോർപ്പറേറ്റ് ഖനന കമ്പനി സിജിമാലി പ്രദേശത്ത് നിന്ന് ബോക്സയിറ്റ് ഖനനം ചെയ്യുന്നതിന് വേണ്ടി കന്റാമ്മൽ ഗ്രാമത്തിൽ റോഡ് നിർമ്മിക്കുന്നത് തടഞ്ഞതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ് ആദിവാസി ജനങ്ങൾക്ക് നേരെ റെയിഡ് നടത്തിയത്.
2003 തൊട്ടേ ഒഡീഷയിൽ സാന്നിധ്യം അറിയിച്ചിട്ടുള്ള, ഇടയ്ക്ക് സർക്കാരും കോടതിയും ഖനന അനുമതി നിഷേധിച്ചിട്ടുള്ള, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള വേദാന്ത എന്ന മൾട്ടി നാഷണൽ കമ്പനിയുടെ ചരിത്രമെന്താണ്? കമ്പനിയെ നിയന്ത്രിക്കുന്ന അനിൽ അഗർവാൽ ആരാണ്? വേദാന്ത കമ്പനിയും, കേന്ദ്രം ഭരിക്കുന്ന ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം എന്താണ്?
അനിൽ അഗർവാളിന്റെ തുടക്കം:
ബിഹാറിലെ പാട്നയിലെ ഒരു മാർവാടി കുടുംബത്തിലാണ് അനിൽ അഗർവാൾ ജനിക്കുന്നത്. പിതാവ് ധ്വാരക പ്രസാദ് അഗർവാളിന് ചെറിയ നിലയിൽ അലുമിനിയം കണ്ടക്ടറിന്റെ വ്യവസായമായിരുന്നു. ഒരുപക്ഷെ, അനിലിനെ പിന്നീട് സ്വാധീനിച്ചതും പിതാവിന്റെ ഈയൊരു വ്യവസായം തന്നെയാകണം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അനിൽ തുടർ വിദ്യാഭ്യാസത്തിന് മെനക്കെടാതെ പിതാവിനെ പോലെ അലുമിനിയം കണ്ടക്ടറുകൾ നിർമ്മിച്ചു തുടങ്ങി. 19 വയസ്സിൽ കൂടുതൽ സാധ്യതകൾ തേടി ബോംബയിലേക്ക്.
പിന്നീട് കോപ്പറിലും, അലുമിനിയത്തിലും കേന്ദ്രീകരിച്ചായിരുന്നു അനിലിന്റെ വ്യവസായ പരീക്ഷണങ്ങൾ.
1993ൽ അനിൽ അഗർവാൾ ഇന്ത്യയിൽ ആദ്യമായി ലോഹം ഉരുക്കുകയും, റിഫൈൻ ചെയ്യുകയും ചെയ്യുന്ന ഒരു ഫാക്ടറിക്ക് തുടക്കം കുറിച്ചു. 1995ൽ അദ്ദേഹത്തിന്റെ സ്റ്റർലൈറ്റ് ഇന്റസ്ട്രീസ് തമിഴ്നാട്ടിലെ 'മദ്രാസ് അലുമിനിയം' എന്ന കമ്പനിയെ ഏറ്റെടുത്തു.
വാജ്പയിയുടെ കാലഘട്ടത്തിലെ സ്വകാര്യവത്കരണം അനിൽ അഗർവാളിന്റെ വ്യവസായ സ്വപ്നങ്ങളെ കുറേ കൂടി ശക്തിപ്പെടുത്തി. 2001ൽ പൊതു മേഖല സ്ഥാപനമായിരുന്ന 'ഭാരത് അലുമിനിയം കമ്പനി'യെ (ബാൾക്കോ) ഏതാണ്ട് 551 കോടി രൂപ കൊടുത്താണ് അനിൽ അഗർവാൾ സ്വന്തമാക്കുന്നത്. തൊട്ടടുത്ത വർഷം 'ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്' എന്ന പൊതു മേഖല സ്ഥാപനത്തിന്റെ 65% ഷയർ സ്വന്തമാക്കി കൊണ്ട് അഗർവാൾ കമ്പനി തന്റെതാക്കി മാറ്റി.
പിന്നീട് രാജ്യാന്തര പരീക്ഷണങ്ങളായിരുന്നു അഗർവാൾ നടത്തിയത്. 2003ൽ അനിൽ അഗർവാൾ വേദാന്ത റിസോഴ്സ് പി എൽ സി എന്ന പേരിൽ ലണ്ടൻ കേന്ദ്രീകരിച്ച് ഒരു സംരംഭം ആരംഭിക്കുകയും അതിന് കീഴിലേക്ക് തന്റെ മൊത്തം വ്യവസായത്തെ ഉൾപ്പെടുത്തുകയും ചെയ്തു.
2004ൽ ആഫ്രിക്കയിലെ സാമ്പിയയിലെ കൊങ്കോള കോപ്പർ മൈൻസും, 2010ൽ ദക്ഷിണ ആഫ്രിക്കയിലെയും, അയർലണ്ടിലെയും കോപ്പർ മൈനുകളും വേദാന്ത സ്വന്തമാക്കുന്നുണ്ട്. ഇതിനിടയിൽ ഇന്ത്യയിലെ എണ്ണ, കോപ്പർ, അലുമിനിയം വ്യവസായത്തിലെ പല കമ്പനികളെയും വിലക്കെടുത്ത് കൊണ്ട് രാജ്യത്തെ വലിയൊരു കോർപ്പറേറ്റ് സാന്നിധ്യമായി മാറാൻ വേദാന്തയ്ക്ക് സാധിച്ചു.
ഒഡീഷയിലേക്കുള്ള കടന്ന് വരവ്:
2003ലാണ് ഒഡീഷയിലെ കലഹന്തി ജില്ലയിലെ ലാഞ്ചിഗഡ് എന്ന പ്രദേശത്ത് ഒരു അലുമിനിയം റിഫൈനറിയും, കൽക്കരി തെർമൽ പ്ലാന്റും നിർമ്മിക്കാനുള്ള സർക്കാർ അനുമതി വേദാന്ത കമ്പനി നേടിയെടുക്കുന്നത്. 2004ൽ കാടുകളിലേക്ക് ഖനനം വ്യാപിപ്പിക്കില്ല എന്ന ധാരണയുടെ മേൽ പരിസ്ഥിതി - വനം വകുപ്പ് ഖനനം ചെയ്യാനുള്ള അനുമതി വേദാന്ത കമ്പനിക്ക് നൽകുകയും ചെയ്തു.
എന്നാൽ, കമ്പനിക്ക് അലുമിനിയം നിർമ്മിക്കണമെങ്കിൽ വർഷത്തിൽ 30 ലക്ഷം ടൺ ബോക്സയിറ്റെങ്കിലും വേണ്ടി വരും. ഇത്രയും ബോക്സയിറ്റ് ഖനനം ചെയ്ത് എടുക്കണമെങ്കിൽ ഖനനം തൊട്ടടുത്ത നിയംഗിരി വന മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരും. പക്ഷെ, അതിലൊരു പ്രശ്നമുണ്ട്. നിയംഗിരി വന മേഖല എന്നത് ആദിവാസികളിലെ ദോങ്ക്റിയ കോന്ധെന്ന വിഭാഗം വിശ്വാസപരമായി പരിശുദ്ധി കല്പിക്കുന്ന ഇടമാണ്. മാത്രമല്ല, ഖനനം ആ പ്രദേശങ്ങളിൽ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, ജന ജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യും. അനിവാര്യമായും അന്ന് അവിടെ സംഭവിക്കേണ്ടത് തന്നെ സംഭവിച്ചു. ജനകീയ പ്രക്ഷോഭം!
ജനകീയ പ്രക്ഷോഭവും, കമ്പനിക്കേറ്റ തിരിച്ചടിയും:
നിയംഗിരി വനമേഖലയിലെ ആദിവാസികൾ വേദാന്ത പോലെയൊരു മൾട്ടി നാഷണൽ കോപ്പറേറ്റ് കമ്പനിക്ക് എതിരേ അണിനിരന്നു. ലോകത്തിന്റെ പല ഭാഗത്തുള്ള ആക്റ്റിവിസ്റ്റുകൾ കമ്പനിയുടെ ഖനനത്തിനെതിരേ രംഗത്ത് വന്നു. ലണ്ടനിലെ യോഗങ്ങളിൽ കമ്പനിയുടെ ഷയർ ഹോൾഡർമാർ തന്നെ കമ്പനിക്കെതിരിൽ സംസാരിച്ചു തുടങ്ങി. ഷയറുകളിൽ 6% ഇടിവ് സംഭവിക്കുകയും, 300 മില്യണിന്റെ നഷ്ടം കമ്പനി നേരിടുകയും ചെയ്തു.
സർക്കാരും, കോടതിയും നിയംഗിരി മേഖലയിലെ വേദാന്ത കമ്പനിയുടെ ഖനനത്തെ തടഞ്ഞു. ആദിവാസികളുടെ സമര വിജയത്തെ പുകഴ്ത്തി കൊണ്ട് വിദേശ മാധ്യമങ്ങൾ പോലും അന്ന് വാർത്തകൾ നൽകി!
വേദാന്തയുടെ ബി ജെ.പി ബന്ധം:
നേരത്ത സൂചിപ്പിച്ചത് പോലെ വാജ്പയിയുടെ കാലത്താണ് സ്വകാര്യവത്കരണത്തിലൂടെ പൊതു മേഖല സ്ഥാപനങ്ങൾ വേദാന്ത സ്വന്തമാക്കുന്നത്.ഇതിന് പുറമെയാണ് 2024-25 കാലഘട്ടത്തിൽ കമ്പനി ബി ജെ പിക്ക് നൽകിയ തുകയുടെ കണക്ക് പുറത്ത് വന്നിരിക്കുന്നത്.രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകുന്ന വേദാന്തയുടെ ഇലക്ടറൽ ട്രസ്റ്റായ ജൻഹിത് ഇലക്ടറൽ ട്രസ്റ്റ് കോടികളാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകിയിട്ടുള്ളത്. അതിൽ തന്നെ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയാണ്. 157 കോടി രൂപയാണ് കമ്പനി ബി ജെ പിക്ക് നൽകിയതായി പറയപ്പെടുന്നത്. അതിൽ 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏതാണ്ട് 97 കോടി രൂപ നൽകിയെന്നും പറയപ്പെടുന്നു.
ഇതിന് പുറമെ കേന്ദ്ര സർക്കാരിന്റെ പല വ്യവസായ പദ്ധതികളുടെ ഭാഗമായി ഖനനവും, റിഫയ്നറി പ്രക്രിയകളും വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് നിലവിൽ വേദാന്ത കമ്പനി.
ഒഡീഷയിൽ നിലവിൽ സംഭവിക്കുന്നത്
നിയംഗിരി മല നിരകളിൽ നിന്നും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കമ്പനി പിൻവാങ്ങിയെങ്കിലും നിലവിൽ ഒഡീഷയിലെ തന്നെ മറ്റിടങ്ങളിൽ പുതിയ കരാറുകൾ സർക്കാരുമായി ഉണ്ടാക്കി കൊണ്ട് ഖനനം തുടർന്ന് കൊണ്ടിരിക്കുകയാണ് കമ്പനി.2023ൽ സിജിമാലി പ്രദേശത്ത് ബോക്സയിറ്റ് ഖനനം ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കരാറും തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭവും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ഖനനത്തിനെതിരേ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തും, മർദിച്ചുമാണ് പൊലിസ് പകരം വീട്ടുന്നതെന്ന വലിയ ആരോപണങ്ങളും ഉയരുകയാണ്. ഒരിക്കൽ ഇതേ ആദിവാസി ജനതയുടെ സമരത്തിന് മുന്നിൽ തോറ്റു പോയ വേദാന്ത കമ്പനി എത്രകാലം നിലവിലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തി കൊണ്ട് ഖനനം തുടരുമെന്നത് കണ്ടറിയേണ്ടുന്ന കാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."