പശ്ചിമേഷ്യയിൽ 'പുടിൻ പ്ലാൻ'; ഇസ്‌ലാമബാദ് ചർച്ച പൊളിഞ്ഞതോടെ നേരിട്ടിറങ്ങി റഷ്യ, ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി
മോസ്കോ: ലോകത്തെ ആകെ നടുക്കി ഇറാൻ-അമേരിക്ക സംഘർഷം ആഗോള യുദ്ധഭീതിയായി ഉയരുന്നതിനിടെ നിർണായക നീക്കവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പാകിസ്താനിൽ നടന്ന ഇസ്‌ലാമബാദ് മാരത്തൺ ചർച്ചകൾ പരാജയപ്പെട്ട ഘട്ടത്തിലാണ് പുടിൻ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച പുടിൻ, പ്രതിസന്ധി പരിഹരിക്കാൻ റഷ്യ മധ്യസ്ഥത വഹിക്കാമെന്ന് ഔദ്യോഗികമായി വാഗ്ദാനം നൽകിയിരിക്കുന്നത്.
ഇസ്‌ലാമബാദിൽ സംഭവിച്ചത് എന്ത്?
ലോകം മുഴുവൻ ഉറ്റുനോക്കിയ ഇസ്‌ലാമബാദ് ചർച്ചകൾ എങ്ങും എത്താതെ പോയതാണ് പുടിനെ പ്രകോപിപ്പിച്ചത്. ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചു. എന്നാൽ ഇതിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് തിരിച്ചടിച്ചത് അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും സമാധാന ശ്രമങ്ങളിൽ അവർക്ക് ആത്മാർത്ഥതയില്ലെന്നുമാണ്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത യുദ്ധഭീതി ഉയർന്നിരിക്കുകയാണ്.
റഷ്യയുടെ മധ്യസ്ഥശ്രമം നിർണായകം
ഇസ്‌ലാമബാദിൽ നിന്ന് അമേരിക്കൻ സംഘം മടങ്ങിയതിന് പിന്നാലെയാണ് റഷ്യയുടെ ഇടപെടൽ നടത്തിയിരിക്കുന്നതത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് പുടിൻ ഇറാനെ ഫോണിലൂടെ അറിയിച്ചു.
പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം കൊണ്ടുവരാൻ റഷ്യയുടെ മധ്യസ്ഥത ഇരുരാജ്യങ്ങളും അംഗീകരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.ഇതിന് അനുകൂലമായി കിടക്കുന്ന ഘടകം ഇറാനുമായി റഷ്യ പുലർത്തുന്ന അടുത്ത ബന്ധമാണ്. എന്നാൽ സമാധാന ശ്രമം അമേരിക്ക തള്ളിക്കളയുമോ എന്ന് നോക്കേണ്ടത്താണ്.
യുദ്ധക്കളമായി ഹോർമൂസ്
ഇസ്‌ലാമബാദിലെ ചർച്ചകൾ പരാജയപ്പെട്ടതോടെ ഹോർമൂസ് കടലിടുക്കിലെ സാഹചര്യം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്.ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യാൻ ശ്രമിച്ച രണ്ട് അമേരിക്കൻ പടക്കപ്പലുകൾ ഇറാന്റെ ശക്തമായ പ്രതിരോധത്തെത്തുടർന്ന് പിൻവാങ്ങി.പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായി പാകിസ്താൻ വലിയൊരു സൈനിക സന്നാഹത്തെ സഊദി അറേബ്യയിലേക്ക് അയച്ചിട്ടുണ്ട്.ഇതിനിടെ ഇറാനോടും അവരുടെ പോരാളി ഗ്രൂപ്പുകളോടും യുദ്ധം തുടരുമെന്ന് ഇസ്റാഈലും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദേശകാര്യമന്ത്രി യു.എ.ഇ അധികൃതരുമായി ചർച്ച നടത്തി മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പുടിന്റെ പുതിയ മധ്യസ്ഥ ശ്രമം വിജയിച്ചില്ലെങ്കിൽ പശ്ചിമേഷ്യയിൽ ഒരു വൻ യുദ്ധം അനിവാര്യമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇപ്പോഴത്തെ സാഹചര്യത്തെ നോക്കി വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."