'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി
ഇസ്‌ലാമബാദ്: പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷന് തടയിടാൻ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ സ്വീകരിച്ച തന്ത്രം വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.ഇതിനെതിരെ ഉസ്മാൻ താരിഖ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് മിച്ചലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. റാവൽപിണ്ടിസും ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ കളത്തിലുണ്ടായത്.
അശ്വിൻ നൽകിയ 'ബുദ്ധി'; പയറ്റി മിച്ചൽ
ഉസ്മാൻ താരിഖ് പന്തെറിയുന്നതിന് തൊട്ടുമുമ്പ് ആക്ഷനിൽ വരുത്തുന്ന ചെറിയൊരു സ്റ്റക്ക് ബാറ്റർമാരുടെ ടൈമിംഗ് തെറ്റിക്കാറുണ്ട്. ഇതിനെ നേരിടാൻ മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ നൽകിയ ഉപദേശമാണ് ഡാരിൽ മിച്ചൽ മൈതാനത്ത് പ്രയോഗിച്ചത്. താരിഖ് പന്ത് റിലീസ് ചെയ്യാൻ നിൽക്കുമ്പോൾ ക്രീസിൽ നിന്ന് മാറി നിൽക്കുകയും താൻ തയ്യാറല്ലെന്ന് അമ്പയറെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു അശ്വിന്റെ ഉപദേശം. മത്സരത്തിൽ പലതവണ മിച്ചൽ ഇത് ആവർത്തിച്ചതോടെ കളിയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു.
കമന്റേറ്റർമാരുടെ വിമർശനം, താരിഖിന്റെ മുന്നറിയിപ്പ്
മിച്ചലിന്റെ പ്രവൃത്തിയെ മുൻ പാക് താരം റമീസ് രാജ ഉൾപ്പെടെയുള്ള കമന്റേറ്റർമാർ രൂക്ഷമായി വിമർശിച്ചു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരിഖ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
"ബാറ്ററുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവൃത്തികൾ 'ഫൗൾ പ്ലേ' ആണ്. ബാറ്റർ മനഃപൂർവ്വം സമയം കളയുകയോ ബൗളറുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അത് ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമാണ്. അമ്പയർക്ക് ഇതിൽ മുന്നറിയിപ്പ് നൽകാനും, അത് ആവർത്തിച്ചാൽ എതിർ ടീമിന് അഞ്ച് റൺസ് പെനാൽറ്റിയായി നൽകാനും അധികാരമുണ്ടെന്നാണ് ഉസ്മാൻ താരിഖ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ലോകകപ്പിന് മുൻപ് ചർച്ചകൾ കൊഴുക്കുന്നു
മുത്തയ്യ മുരളീധരന്റെ ആക്ഷനോട് ഉപമിക്കപ്പെടുന്ന താരിഖിന്റെ ബൗളിംഗ് ആക്ഷൻ നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ ഒരു ബാറ്റർ ഇതിനെതിരെ ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."