പേരാമ്പ്രയിൽ പുതുമുഖത്തിന് മുമ്പിൽ ടി.പി രാമകൃഷ്ണന് അടിപതറുമോ
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായ പേരാമ്പ്രയിൽ വിജയം ആർക്കൊപ്പമെന്നത് പ്രവചനാതീതമായതോടെ ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂടി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ തുടർച്ചയായ മൂന്നാം അങ്കത്തിനിറങ്ങിയ മണ്ഡലത്തിൽ മുസ്്ലിം ലീഗിന്റെ യുവനായിക ഫാത്തിമ തഹ്‌ലിയ ഉയർത്തിയ വെല്ലുവിളിയാണ് പേരാമ്പ്രയിലെ മത്സരത്തെ തീപാറും പോരാട്ടത്തിലേക്ക് നയിച്ചത്.
ഇടതുമുന്നണി ഉറച്ച കോട്ടയായി കരുതിവന്ന മണ്ഡലം കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് ഇപ്പോൾ മുന്നണി നേതൃത്വം. വിജയം ഉറപ്പാണെന്ന് ടി.പി രാമകൃഷ്ണനും ജില്ലാ നേതൃത്വവും അവകാശപ്പെടുമ്പോഴും താഴെത്തട്ടിൽ നിന്നും ലഭിച്ച കണക്കുകൾ പ്രതീക്ഷാവഹമല്ല. കീഴ് ഘടകങ്ങൾ നൽകിയ റിപ്പോർട്ട് ക്രോഡീകരിച്ചപ്പോൾ 6,000 വോട്ടിന് പിന്നിലാണെന്നാണ് വിലയിരുത്തൽ. അതേസമയം, ഇവിടെ അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. മുമ്പൊന്നുമില്ലാത്തവിധം യു.ഡി.എഫിന് അനുകൂലമായ ട്രെൻഡ് മണ്ഡലത്തിൽ പ്രകടമായിരുന്നു. 2001 മുതൽ 2006 വരെ പേരാമ്പ്രയെ പ്രതിനിധീകരിച്ച ടി.പി രാമകൃഷ്ണൻ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016ലാണ് വീണ്ടും പേരാമ്പ്രയിൽ മത്സരിച്ച് ജയിച്ചത്. 2021ൽ യു.ഡി.എഫ് സ്വതന്ത്രൻ സി.എച്ച് ഇബ്രാഹിംകുട്ടിയെ 22,592 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ മത്സരത്തിനില്ലെന്നായിരുന്നു ടി.പി രാമകൃഷ്ണന്റെ ആദ്യനിലപാട്. എന്നാൽ മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർഥികളുടെ അഭാവത്തിൽ സി.പി.എം ടി.പിയെ പ്രായപരിധിയിലും ടേം വ്യവസ്ഥയിലും ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി ഫാത്തിമ തഹ്‌ലിയ എത്തിയതോടെ മത്സരത്തിന് വീറും വാശിയും ഏറി. തഹ്‌ലിയക്കായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിന് എത്തി.
എൽ.ഡി.എഫിനുവേണ്ടി ദേശീയ, സംസ്ഥാന നേതാക്കൾ പ്രചാരണം നടത്തി. മണ്ഡലത്തിൽ കാര്യമായ സ്വാധീനം ഇല്ലെങ്കിലും എൻ.ഡി.എയും പ്രചാരണരംഗത്ത് സജീവമായിരുന്നു. ഇതിനിടെ, എൽ.ഡി.എഫ് പ്രചാരണ വാഹനത്തിലെ മൈക്ക് അനൗൺസ്‌മെന്റ് വിവാദമായി. 'നമ്മുടെ ഖൗമിലെ കുട്ടി' എന്ന രീതിയിൽ മുസ്്ലിംലീഗ് പ്രചാരണം നടത്തുന്നുവെന്നായിരുന്നു അനൗൺസ്‌മെന്റ്. ഇത് വിവാദമായതോടെ ടി.പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അനൗൺസ്‌മെന്റിനെ തള്ളിപ്പറഞ്ഞു. പ്രചാരണ വാഹനങ്ങളിൽ ഇത് പിൻവലിക്കുകയും ചെയ്തു.
എന്നാൽ, സ്ഥാനാർഥിയുടെ മതം ചൂണ്ടിക്കാട്ടി ഇടതുമുന്നണി പ്രചാരണം നടത്തുകയാണെന്നും ഇത് മതസ്പർധയിലേക്ക് നയിക്കുമെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നടന്ന കാഫിർ സ്‌ക്രീൻ ഷോട്ടിന് സമാനമാണിതെന്നും യു.ഡി.എഫ് പ്രചാരണം നടത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമാണെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19,038 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10ൽ ആറ് പഞ്ചായത്തുകളിലും യു.ഡി.എഫിന് ഭരണം ലഭിച്ചു. ഇതേ പാറ്റേണിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ജനം വോട്ട് ചെയ്തതെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. സംസ്ഥാനത്ത് പൊതുവേ അലയടിച്ച തരംഗത്തിനൊപ്പം ഫാത്തിമ തഹ്‌ലിയക്ക് ലഭിച്ച സ്വീകാര്യത കൂടി വോട്ടായി മാറിയെന്നും ജയം ഉറപ്പാണെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. ആകെ വോട്ടർമാരായ 2,05,970ൽ 1,67,985 പേർ വോട്ട് രേഖപ്പെടുത്തി. 81.56 ശതമാനമാണ് പോളിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."