കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും
കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ മുഖ്യഖാസിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും. വൈകുന്നേരം 4.30 ന് മിശ്കാൽ പള്ളി അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
മിശ്കാൽ പള്ളി ആക്ടിങ്ങ് പ്രസിഡന്റ് പി.ഒ ഹാഷിമിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മേയർ ഒ. സദാശിവൻ മുഖ്യാതിഥിയായിരിക്കും.
ഡോ. മുഹമ്മദ് അബ്ദുൽ ഹഖീം അസ്ഹരി, സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാൻ മുസ്്ലിയാർ, സാമൂതിരി കേരള വർമ രാജ എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
പരമ്പരാഗത രീതിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ സി.ബി.വി സിദ്ധീഖും കൺവീനർ എം.വിറംസി ഇസ്മാഈലും മിശ്കാൽ പള്ളി സെക്രട്ടറി എൻ.ഉമ്മർകോയയും അറിയിച്ചു.
വൈകീട്ട് നാലിന് നിയുക്ത ഖാസിയെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്ന മിശ്കാൽ പള്ളിയിലേക്ക് ഘോഷയാത്രയായി ആനയിക്കും. തുടർന്ന് മിശ്കാൽ പള്ളി അങ്കണത്തിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും. പ്രധാന ചടങ്ങായ ഖാസിയെ തലപ്പാവ് അണിയിക്കൽ മിശ്കാൽ പള്ളി ആക്ടിങ് പ്രസിഡന്റ് പി.ഒ ഹാഷിം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ സി.ബി.വി സിദ്ധീഖ് ഔദ്യോഗിക വസ്ത്രം കൈമാറും. തുടർന്നു പ്രഖ്യാപനമായി തമ്പേർ മുഴക്കും.
ചടങ്ങിന്റെ ഭാഗമായി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ ഖാസിമാരുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഖാസി ഫക്രുദ്ധീനിൽനിന്ന് ആരംഭിച്ച് ഈ പരമ്പരയിലെ 23ാമത്തെ ഖാസിയാണ് ജമലുല്ലൈലി തങ്ങൾ.
jamalullaili thangal is set to be officially sworn in today as the new chief kazi of kozhikode. the ceremony marks his formal transition into the role, where he will oversee religious leadership and community affairs for the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."