യുഎസ്-ഇറാൻ നിർണ്ണായക ചർച്ചകൾക്ക് വീണ്ടും പാകിസ്താൻ വേദിയാകുന്നു; ഉറ്റുനോക്കി ലോകം
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുന്നു. തിങ്കളാഴ്ച ഇസ്ലാമാബാദിൽ വച്ചായിരിക്കും നിർണ്ണായകമായ ഈ കൂടിക്കാഴ്ച നടക്കുകയെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും നയതന്ത്ര പരിഹാരം കണ്ടെത്താനുമുള്ള പാകിസ്താന്റെ നീക്കങ്ങളെ ലോകരാഷ്ട്രങ്ങൾ അതീവ താൽപ്പര്യത്തോടെയാണ് വീക്ഷിക്കുന്നത്.
നയതന്ത്ര നീക്കങ്ങൾ സജീവം
രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി പ്രമുഖ ഇസ്ലാമിക രാഷ്ട്രത്തലവന്മാർ പാകിസ്താനുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ചകൾ നടത്തി. അന്റാലിയ ഡിപ്ലോമസി ഫോറത്തിന്റെ ഭാഗമായായിരുന്നു ഈ കൂടിക്കാഴ്ചകൾ.
പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ കഴിഞ്ഞ വ്യാഴാഴ്ച ടെഹ്‌റാനിലെത്തി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ലക്ഷ്യം ആണവ കരാറിലെ വഴിത്തിരിവ്
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയും ടെഹ്‌റാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പാകിസ്താൻ മധ്യസ്ഥനായി രംഗത്തെത്തുന്നത്.
"ടെഹ്‌റാനുമായുള്ള ചർച്ചകളിൽ വലിയൊരു വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പാകിസ്താൻ ഉദ്യോഗസ്ഥരുടെ പ്രതീക്ഷയെന്നാണ്."അൽ ജസീറ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട സമാധാന ചർച്ചകൾ തീരുമാനമാകാതെയാണ് പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കി രണ്ടാം ഘട്ടത്തിന് കളമൊരുങ്ങുന്നത്.
എന്തുകൊണ്ട് പാകിസ്താൻ?
ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമായതുകൊണ്ടും അമേരിക്കയുമായി നയതന്ത്ര ബന്ധമുള്ളതുകൊണ്ടും പാകിസ്താൻ മധ്യസ്ഥനായി വരുന്നത് ഇരുപക്ഷത്തിനും സ്വീകാര്യമാണെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിൽ ഖത്തറും തുർക്കിയും നൽകുന്ന പിന്തുണയും ഈ ചർച്ചകൾക്ക് കരുത്തേകുന്നു.
തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ ഇറാൻ ആണവ കരാർ, ഉപരോധങ്ങൾ, പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."