വിരമിക്കൽ യാത്രയിൽ വിമാനം കുഞ്ഞുദ്വീപിലെ വീടിന് മുകളിലെത്തിച്ച് ഐസ്‌ലൻഡ് പൈലറ്റ് ┃in-depth
വീടിന്റെ ടെറസിന് മുകളിൽ നിന്ന് ഇന്നുവരെ കേട്ടിട്ടില്ലാത്ത, അസ്വാഭാവികമായ രീതിയിലുള്ള വിമാനത്തിന്റെ ഉച്ചത്തിലുള്ള ഇരമ്പൽ.. ഐസ്‌ലൻഡിലെ ഹെയ്മേ ദ്വീപിലെ ജനങ്ങൾ ആകെ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി. ഒരേസമയം ഭയവും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങൾ. തലക്ക് മുകളിലൂടെ.. കൃത്യമായി പറഞ്ഞാൽ വെറും 300 അടി ഉയരത്തിൽ വലിയൊരു വിമാനം പറന്ന് പോകുന്നു! എല്ലാവരും നോക്കിനിൽക്കെ വിമാനം അവരുടെ കൺമുന്നിൽ നിന്ന് പതുക്കെ പറന്നകന്നു. ഒപ്പം അവരുടെ ഭയവും പമ്പകടന്നെങ്കിലും പിന്നീടാണ് ആ കൗതുകം നിറഞ്ഞ വാർത്ത അവരറിഞ്ഞത്. തങ്ങളുടെ നാട്ടുകാരനായിരുന്ന പൈലറ്റ് വിരമിക്കൽ യാത്ര വേറിട്ടതാക്കാൻ തന്റെ കുട്ടിക്കാല ഓർമകളിരമ്പുന്ന കുഞ്ഞുദ്വീപിലെ വീട്ടിന് മുകളിലൂടെ വിമാനം പറത്തിക്കുകയായിരുന്നെന്ന്.
ഏപ്രിൽ 11ലെ സംഭവം
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഐസ്‌ലൻഡിലെ കെഫ്ലാവിക്ക് വിമാനത്താവളം ലക്ഷ്യം വെച്ചായിരുന്നു ഐസ്‌ലൻഡ് എയറിന്റെ പാസഞ്ചർ എയർ ക്രാഫ്റ്റ് ഏപ്രിൽ 11ന് പറന്ന് പൊങ്ങിയത്. സാധാരണ ഈ റൂട്ടിൽ ബോയിങ്ങ് 737നാണ് എയർലൈൻ ഉപയോഗിക്കാറെങ്കിൽ അന്നേ ദിവസം ഏതാണ്ട് 26 വർഷം പഴക്കമുള്ള ബോയിങ്ങ് 757-200 വിമാനമാണ് എയർലൈൻ ഉപയോഗിച്ചിരുന്നത്. വിമാനത്തിന്റെ കാപ്റ്റൻ സീറ്റിൽ ഉണ്ടായിരുന്നത് ഏതാണ്ട് 65 വയസ്സു വരുന്ന ഐസ്‌ലൻഡ് പൗരൻ തന്നെയായ പൈലറ്റാണ്. അദ്ദേഹത്തിന് ഈ യാത്ര കുറേ കൂടി പ്രത്യേകത നിറഞ്ഞതായിരുന്നു. 40 വർഷത്തെ പൈലറ്റായുള്ള കരിയറിലെ ഏറ്റവും അവസാന യാത്രയാണിത്. ഈ യാത്രയോട് കൂടി കമേഴ്ഷ്യൽ പൈലറ്റ് എന്ന തന്റെ ദീർഘകാല കരിയറിൽ നിന്നും അദ്ദേഹം വിരമിക്കും.
വിമാനം ഏതാണ്ട് കെഫ്ലവിക്ക് വിമാനത്താവളത്തോട് അടുത്ത് കഴിഞ്ഞു. വിമാനത്തിന് ലാന്റ് ചെയ്യുന്നതിനായി റൺ വേ വൺ ഉപയോഗിക്കാൻ എ ടി സി പൈലറ്റിന് നിർദ്ദേശം നൽകി. വിമാനം ഇനി ഫൈനൽ അപ്രോച്ചിലേക്ക് കടന്ന് ഫ്ലാപ്സ് (വിമാനത്തിന്റെ ചിറകിനിടയിലുള്ള അടരുകൾ) സെറ്റ് ചെയ്ത്, ലാന്റിങ്ങ് ഗിയർ ഡിപ്ലോയി ചെയ്ത് (വിമാനത്തിന്റെ ചക്രങ്ങളെ പുറത്തേക്ക് തള്ളുന്ന സിസ്റ്റം) പതിയെ, ശ്രദ്ധയോടെ നിലം തൊട്ടാൽ മതി.
എന്നാൽ, ഈ രീതിയിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം വ്യതിചലിച്ചു. പൈലറ്റ് ലാന്റിങ്ങിന്റെ അവസാന ഘട്ടത്തിൽ വിമാനത്തിന്റെ ദിശ മാറ്റി. ഐസ്‌ലൻഡിലെ ഒരു കുഞ്ഞ് മനോഹര ദ്വീപായ ഹെയ്മേയിക്ക് മുകളിലൂടെ, വളരെ ചെറിയ ഉയരത്തിൽ കാപ്റ്റൻ വിമാനം പറത്തി.
ഹെയ്മേയ്ക്ക് മുകളിലൂടെ എത്ര ഉയരത്തിലാണ് വിമാനം പറന്നതെന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന വിഡിയോ പരിശോധിച്ച ചിലർ വിമാനം 300 അടി ഉയരത്തിൽ മാത്രമാണ് പറന്നതെന്നാണ് വെളിപ്പെടുത്തുന്നത്.
താഴ്ത്തി പറത്താൻ കാരണം
കാപ്റ്റൻ അപകടകരമായ രീതിയിൽ എന്തിന് വിമാനം താഴ്ത്തി പറത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഏറെ കൗതുകം ഉണർത്തുന്നത്.
കാപ്റ്റൻ ജനിച്ചു വളർന്നത് ഹെയ്‌മേ ദ്വീപിലെ വെസ്റ്റ്‌മാനയർ എന്ന ഗ്രാമത്തിലാണ്. തന്റെ കരിയറിലെ ഏറ്റവും അവസാനത്തെ പറക്കൽ കാപ്റ്റൻ തന്റെ ജന്മ നാടിന് മുകളിലൂടെ പറത്തി ആസ്വദിക്കുകയായിരുന്നുവത്രെ.
എന്നാൽ, വിമാനം അതിന്റെ നിശ്ചയിക്കപ്പെട്ട വ്യോമപാതയിൽ നിന്ന് മുൻകൂട്ടി അറിയിക്കാതെ വ്യതിചലിക്കുന്നതും, അപകടകരമായ രീതിയിൽ താഴ്ന്ന് പറക്കുന്നതും എവിയേഷൻ ചട്ടങ്ങൾക്ക് എതിരാണ്. മാത്രമല്ല ഇത്തരത്തിൽ താഴ്ന്ന് പറക്കുന്ന സന്ദർഭങ്ങളിൽ കോക്ക്പിറ്റിൽ നിന്നും 'ടെറയിൻ... ടെറയിൻ' എന്ന വാണിങ്ങുകൾ ശബ്ദിക്കുകയും ചെയ്യും. ഇതൊന്നും കാര്യമാക്കാതെ വിമാനം ഈ സ്വഭാവത്തിൽ പറത്തിയത് കടുത്ത നിയമ ലംഘനമായിട്ടാണ് എവിയേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തിൽ റൂട്ടിൽ നിന്ന് വ്യതിചലിക്കാനോ, താഴ്ന്ന് പറക്കാനോ കാപ്റ്റൻ എ ടി സിയിൽ നിന്നോ, കമ്പനിയിൽ നിന്നോ മുൻകൂട്ടി അനുമതി വാങ്ങിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യാത്രക്കാർ പരിഭ്രാന്തരാവാതിരിക്കാൻ കാപ്റ്റൻ താഴ്ന്ന് പറക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചിരുന്നോ എന്നതും അന്വേഷണത്തിലാണ്. പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനിയും പൊലിസും കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.
ദ്വീപ് പോലെയുള്ള സ്ഥലങ്ങൾക്ക് മുകളിൽ താഴ്ന്ന് പറന്നാൽ വിമാനം പക്ഷികളിൽ ഇടിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇത്തരത്തിലുള്ള ഒരുപാട് അപകട സാധ്യതകൾ ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ കരിയറിലെ അവസാന പറക്കൽ ജന്മ നാടിന് മുകളിലൂടെ പറത്തിയ കാപ്റ്റന് അപകടങ്ങൾ ഒന്നും വരുത്താതെ തന്നെ വിമാനം കെഫ്ലാവിക്കിൽ ലാന്റ് ചെയ്യിക്കാനായി എന്നതാണ് ഏറെ സമാധാനം പകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."