മർദനമേറ്റ ദർസ് വിദ്യാർഥികളെ പ്രതിക്കൂട്ടിലാക്കാൻ നീക്കം: സ്ഥാപനത്തിനെതിരേ വ്യാജ ഭീകരവാദ ആരോപണവുമായി ഹിന്ദു ഐക്യവേദി
കോഴിക്കോട്: ചെറുവണ്ണൂരിൽ ദർസ് വിദ്യാർഥികളെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ച സംഭവത്തിൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിനെതിരേ വ്യാജ ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി. മർദനമേറ്റ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം കുട്ടികളെ ഭീകരവാദികളാക്കി മാറ്റുകയാണെന്നതുൾപ്പെടെയുള്ള വ്യാജ ആരോപണങ്ങളാണ് പടച്ചുവിട്ടിരിക്കുന്നത്.
സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സും സ്ഥാപനത്തിന്റെ ഭീകരവാദ ബന്ധങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 29-ന് ചെറുവണ്ണൂരിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി പറയുന്നു. സംസ്ഥാന മുഖ്യരക്ഷാധികാരി ശശികല പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യാതൊരു തെളിവുമില്ലാതെയാണ് സ്ഥാപനത്തിനെതിരെ ഹിന്ദു ഐക്യവേദി വ്യാജ ആരോപണം ഉന്നയിക്കുന്നത്
ദർസ് സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രധാന ആരോപണം. സ്ഥാപനത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിൽ കുട്ടിക്കടത്ത് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. അടിസ്ഥാന രഹിതമായി സൈനികന്റെ വീടാക്രമിച്ച് കള്ളക്കേസിൽ കുടുക്കിയതായും ആരോപിക്കുന്നുണ്ട്. നാട്ടിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്നതായും ഹിന്ദു ഐക്യവേദി ആരോപിച്ചു. കുട്ടികളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന ഇത്തരം വിവാദ സ്ഥാപനങ്ങളുടെ മതഭീകര ബന്ധങ്ങൾ പുറത്തുകൊണ്ടുവരണം എന്നാണ് ഹിന്ദു ഐക്യവേദി നേതൃത്വം പറയുന്നത്.
കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി ചെറുവണ്ണൂർ പള്ളി ദർസിലെ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവരെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, സുരേഷ് പഴയ മഠത്തിൽ എന്നിവർ ചേർന്ന് അതിക്രൂരമായി മർദിക്കുകയായിരുന്നു. ദർസിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി സമീപത്തെ വീട്ടുമതിലിൽ ചുവരെഴുതാൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അനുവാദം വാങ്ങിയാണ് എത്തിയതെന്ന് പറഞ്ഞിട്ടും വിദ്യാർഥികളെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
തങ്ങളെ തടഞ്ഞുനിർത്തി ചെമ്പ് വള ഉപയോഗിച്ചാണ് ക്രൂരമായി മർദിച്ചത് എന്ന് വിദ്യാർഥികൾ പൊലിസിന് മൊഴി നൽകിയിരുന്നു. വർഗീയ പരാമർശങ്ങൾ നടത്തിയെന്നും വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, സുരേഷ് പഴയ മഠത്തിൽ എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Following the alleged assault on Daras students in Cheruvannur, the Hindu Aikya Vedi has raised serious allegations against the educational institution
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."