പശ്ചിമ ബംഗാൾ: അവസാനഘട്ട വോട്ടെടുപ്പ് നാളെ, വ്യാപക അക്രമം, ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പിയുടെ കാര്‍ ബി.ജെ.പിക്കാര്‍ തകര്‍ത്തു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 142 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുക. കൊൽക്കത്ത നോർത്ത്, സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 ഫർഗാനാസ്, സൗത്ത് 24 ഫർഗാനാസ്, ഹൂഗ്ലി, പൂർബ ബർധമാൻ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസ് സ്വാധീന മേഖലകളാണ്. 2021ൽ 142ൽ 123 സീറ്റുകളിലും വിജയിച്ചത് തൃണമൂലായിരുന്നു. ബി.ജെ.പിക്ക് ലഭിച്ചത് 18 സീറ്റുകൾ മാത്രം. ഈ മേഖലയിലെ സീറ്റുകൾ നിലനിർത്തുകയെന്നതാണ് തൃണമൂൽ ലക്ഷ്യം.
പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ പശ്ചിമബംഗാളില്‍ വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പി മിതാലി ബാഗിന്റെ കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അരമ്പാഗ് മണ്ഡലത്തില്‍ അഭിഷേക് ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഗോഘട്ടിലെ ബി.ജെ.പി ഓഫിസിന് മുന്നില്‍ വച്ചാണ് മിതാലി ബാഗിന്റെ കാറിനു നേരെ പ്രവര്‍ത്തകര്‍ ഓടിയടുത്തത്. വടിയും ഇരുമ്പ് കമ്പിയുമായെത്തിയ അക്രമിസംഘം കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് മിതാലി ബാഗ് പറഞ്ഞു. മിതാലി ബാഗിന് പരുക്കേറ്റു. പൊലിസ് സ്ഥലത്തെത്തിയാണ് എം.പിയെയും ഒപ്പമുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
അതേസമയം, എം.പിക്കെതിരായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് ഹൗറ, നാദിയ, നോര്‍ത്ത് 24 ഫര്‍ഗാനാസ്, സൗത്ത് 24 ഫര്‍ഗാനാസ്, ഹൂഗ്ലി, പൂര്‍ബ ബര്‍ധമാന്‍ തുടങ്ങിയ ജില്ലകളിലും തൃണമൂല്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."