പാൽ വില വർധന; ലാഭം മിൽമയ്ക്ക്, നടുവൊടിഞ്ഞ് കർഷകർ
കൊച്ചി: പാൽവില ലിറ്ററിന് നാല് രൂപവരെ വർധിപ്പിക്കാൻ തീരുമാനമായിരിക്കെ, ഈ നീക്കം ഗുണകരമാകുമോ എന്നുറ്റുനോക്കി കർഷകർ. കടുത്ത ചൂടും ഉയർന്ന ഉൽപാദനച്ചെലവും മൂലം ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. മുൻപത്തേക്കാൾ ഉൽപാദന ചെലവ് കൂടുതലാണെന്നും നാല് രൂപ വർധിപ്പിച്ച് മിൽമ ലാഭം കൂട്ടുമ്പോൾ തങ്ങൾക്ക് എന്ത് നിരക്കാണ് നൽകുക എന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
അവസാനമായി 2022 ഡിസംബറിലാണ് പാൽവില കൂട്ടിയത്. 44 രൂപ നിരക്കിലാണ് കർഷകരിൽനിന്ന് പാൽ ശേഖരിക്കുന്നത്. ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ 48 മുതൽ 50 രൂപ വരെ ചെലവാകുന്ന സാഹചര്യത്തിൽ നഷ്ടത്തിലൂടെയാണ് മുന്നേറുന്നത്. പുതിയ വിലപ്രകാരം കർഷകർക്ക് ലഭിക്കാൻ സാധ്യതയുള്ളത് ഏകദേശം മൂന്ന് രൂപ മാത്രമാണെന്നാണ് കണക്കാക്കുന്നത്. ഈ വർധനക്ക് നഷ്ടം നികത്താൻ മതിയാവില്ലെന്ന വിലയിരുത്തലിലാണ് കർഷകർ. എന്നാൽ വിലവർധന നേരിട്ട് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ ചാർട്ട് പരിഷ്കരണമാണ് വേണ്ടതെന്നാണ് കർഷകരും സംഘടനകളും ആവശ്യപ്പെടുന്നത്. വർഷങ്ങളായി ഇക്കാര്യം സംഘടനകൾ ആവശ്യപ്പെടുന്നതാണെന്ന് കേരള ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിജുമോൻ തോമസ് പറയുന്നു. ചാർട്ട് പരിഷക്കരിച്ച് കുറഞ്ഞത് നാല് രൂപ എങ്കിലും മിൽമ നൽകണമെന്നാണ് ആവശ്യം. പാലുൽപാദന ചെലവ് കൂടുതലാണെങ്കിലും മേഖലയോടും പശുക്കളോടുമുള്ള താൽപര്യം കൊണ്ടാണ് മിക്കവരും തുടരുന്നത്. എന്നാൽ തങ്ങൾക്ക് കാര്യമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കൊഴുപ്പ് അടിസ്ഥാനമാക്കിയുള്ള വിലനിർണയ രീതിയും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. മിൽമ ആവശ്യപ്പെടുന്ന 4.2 മുതൽ 4.5 ശതമാനം വരെ കൊഴുപ്പ് ഉള്ള പാൽ ലഭിച്ചാൽ മാത്രമേ ഉയർന്ന വില ലഭിക്കൂ. എന്നാൽ ഇന്ന് വ്യാപകമായ ഹൈബ്രിഡ് പശുക്കളിൽ പാൽ അളവ് കൂടുതലായാലും കൊഴുപ്പിന്റെ അളവ് കുറവായതിനാൽ പൂർണവില ലഭിക്കുന്നില്ല. ഏകദേശം 44 രൂപയ്ക്ക് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 54 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ശേഖരണവിലക്കും വിപണിവിലക്കും ഇടയിലെ ഈ വ്യത്യാസം കർഷകർക്ക് നേരിട്ട് ഗുണമാകുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. പാൽ വിപണനം ചെയ്യുന്നതിന് പുറമെ നെയ്യ്, മറ്റു ഉപോത്പന്നങ്ങൾ എന്നിവയിലൂടെ വരുമാനം ഉണ്ടാകുന്നുവെങ്കിലും, പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. പാൽവില വർധനയ്ക്ക് പകരം ചാർട്ട് പരിഷ്‌കരണം അനിവാര്യമാണെന്ന നിലപാടാണ് സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. ഉൽപാദനച്ചെലവ് 35 ശതമാനം വരെ ഉയർന്ന സാഹചര്യത്തിൽ, തീറ്റ, വൈദ്യുതി, കൂലി തുടങ്ങിയ ചെലവുകൾ നിയന്ത്രിക്കുന്നതിനും നടപടി വേണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."