മുഖ്യമന്ത്രി സ്ഥാനം: കോൺഗ്രസിൽ അണിയറനീക്കങ്ങൾ തകൃതി; സതീശനുവേണ്ടി ഫ്‌ളക്‌സ് ബോർഡ്, കെ.സിക്കുവേണ്ടി തുലാഭാരം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അണിയറനീക്കങ്ങൾക്ക് ആക്കം കൂടി. നേതാക്കൾ പേരുകൾ പരസ്യമായി പറഞ്ഞിരുന്നതിൽനിന്ന് എം.എൽ.എമാരായി ജയിച്ചുവരാൻ സാധ്യതയുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവരെ അനുകൂലിക്കുന്നവരുടെ സംഘങ്ങളാണ് തങ്ങളുടെ നേതാക്കൾക്കായി അണിയറയിൽ സജീവമായി രംഗത്തുള്ളത്. ജയിച്ചു വരാൻ സാധ്യതയുള്ള എം.എൽ.എമാരെ ഒപ്പം നിർത്താനായി ഓരോ ക്യാമ്പിലെയും പ്രമുഖ നേതാക്കൾ നേരിട്ടുതന്നെ അവരെ സമീപിക്കുന്നുണ്ട്. ഭാവിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ പരമാവധി പേരുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.
കെ.സി വേണുഗോപാലിന് പിന്തുണ നൽകുന്ന മാത്യു കുഴൽനാടൻ എം.എൽ.എ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കെ.സിയുമായി ഡൽഹിയിലെ വസതിയിൽ ഒന്നര മണിക്കൂർ നേരം ചർച്ച നടത്തിയ കുഴൽനാടൻ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിൻഗേറ്റിലൂടെ മടങ്ങുകയും ചെയ്തു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ കെ.സിയും തയാറായില്ല. അതിനിടെ, കെ.സി വേണുഗോപാലിന്റെ പേരിൽ അദ്ദേഹത്തിന്റെ അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ് പാലക്കാട്ടെ ക്ഷേത്രത്തിൽ തുലാഭാരത്തിന് ബുക്ക് ചെയ്തു. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ മുൻ വൈസ് പ്രസിഡന്റ് അഡ്വ. സി.എം അനിൽകുമാർ ആണ് ഏമൂർ ഹേമാംബിക (കൈപ്പത്തി പ്രതിഷ്ഠയുള്ള) ക്ഷേത്രത്തിൽ കളഭം കൊണ്ടുള്ള തുലാഭാരത്തിന് ചീട്ടാക്കിയത്.
അതിനിടെ, നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച മൂവാറ്റുപുഴയിലും കൊച്ചിയിലും വി.ഡി സതീശനായി വീണ്ടും ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നു. പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം, ചില ഘടകക്ഷി നേതാക്കൾ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചതായും വിവരമുണ്ട്.
അച്ചടക്ക നടപടിയിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി പോര് മുറുകുന്നതിനിടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി പരസ്യം നല്‍കിയതിന് കോണ്‍ഗ്രസ് നേതാവ് പ്രജിന്‍ ബാബുവിന് കെ.പി.സി.സി അച്ചടക്ക ലംഘന നോട്ടിസ് നല്‍കിയതിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി. പ്രജിന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാട്ടിയാണ് നോട്ടിസ് നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച ഒരു ഇംഗ്ലിഷ് പത്രത്തില്‍ രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഫുള്‍ പേജ് പരസ്യം ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ പത്രത്തില്‍ വന്നത് പരസ്യമല്ല, ലേഖനമാണെന്നാണ് പ്രജിന്‍ ബാബുവിന്റെ വിശദീകരണം. ഇതിന് മുമ്പും ചെന്നിത്തലയെ പുകഴ്ത്തി ലേഖനം വന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ നിര്‍ദേശപ്രകാരമാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."