ജയിച്ചാൽ, തോറ്റാൽ മുന്നണികളെ കാത്തിരിക്കുന്നത്; ചങ്കിടിപ്പിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ക്യാമ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും അടിമുടിയുലക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അടുത്ത മണിക്കൂറിൽ കേരളം അറിയാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കുന്ന തുടർചലന സാധ്യതകൾ ഇങ്ങനെ-
എൽ.ഡി.എഫ് വിജയിച്ചാൽ
തുടർഭരണത്തിൽ ഹാട്രിക് എന്ന കേരളചരിത്രത്തിലെ ആദ്യത്തെ റെക്കോഡ് സ്ഥാപിക്കപ്പെടും. തുടർച്ചയായി മൂന്നാമതും മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്ക് പിണറായി വിജയൻ നടന്നുകയറും. സി.പി.എമ്മും ഇടതുമുന്നണിയും കേരള രാഷ്ട്രീയത്തിൽ സർവാധിപത്യ ശക്തിയായി മാറും.
എൽ.ഡി.എഫ് പരാജയപ്പെട്ടാൽ
സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി വരെ തുലാസിലാകും.പത്തുവർഷത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള പടിയിറക്കം പിണറായി വിജയന്റെ രാഷ്ട്രീയ യാത്രയിലെയും പടിയിറക്കത്തിന്റെ തുടക്കമാകും. സി.പി.എമ്മിന്റെ മുഖമായി പുതിയ നേതാക്കൾ ഉയർന്നുവരും.
യു.ഡി.എഫ് വിജയിച്ചാൽ
ദേശീയതലത്തിൽ വരെ കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിക്കും. പത്തുവർഷക്കാലം നേരിട്ട രാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരമാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിലെ പ്രധാന കേന്ദ്രങ്ങളായി ഉയരും.
യു.ഡി.എഫ് പരാജയപ്പെട്ടാൽ
യു.ഡി.എഫ് മുന്നണിസംവിധാനം തന്നെ പ്രതിസന്ധിയിലാകും. ഘടകകക്ഷികളുടെ നിലപാട് അനിശ്ചിതത്വം സൃഷ്ടിക്കും. പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി അധ്യക്ഷസ്ഥാനത്തും അഴിച്ചുപണികളുണ്ടാകും.
എൻ.ഡി.എ അക്കൗണ്ട് തുറന്നാൽ
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ദേശീയതലത്തിൽ അംഗീകാരമാകും. രാജീവ് ചന്ദ്രശേഖർ ബി.ജെ.പിക്കുള്ളിൽ സർവാധിപത്യ സ്വഭാവത്തിലേക്ക് ഉയരുകയും വിരുദ്ധ ചേരികൾ അപ്രസക്തമാവുകയും ചെയ്യും.
എൻ.ഡി.എ അക്കൗണ്ട് തുറന്നില്ലെങ്കിൽ
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലനിൽപ്പും പ്രതിസന്ധിയിലാകും. ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാവുകയും രാജീവ് വിരുദ്ധ ചേരികൾ ശക്തിയാർജിക്കുകയും ചെയ്യും.
“UDF, LDF, and NDA camps are on edge.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."