യു.ഡി.എഫിന്റെ 'കൈ'പിടിച്ച് വയനാട്
കൽപ്പറ്റ: കേരളത്തിൽ വീശിയടിച്ച യു.ഡി.എഫ് കൊടുങ്കാറ്റിൽ വയനാടും ആടിയുലഞ്ഞു. അങ്ങനെ മൂന്നിടത്തും യു.ഡി.എഫിന്റെ 'കൈ'പിടിച്ച് ജില്ലയും തങ്ങളുടെ വിധിയെഴുതി. കൽപ്പറ്റയിൽ ഭൂരിപക്ഷം റെക്കോർഡിലേക്ക് കുതിച്ചപ്പോൾ, മാനന്തവാടിയിൽ മന്ത്രിയെ മലർത്തിയടിച്ചും സുൽത്താൻ ബത്തേരിയിൽ ആരോപണശരങ്ങളെ പ്രതിരോധിച്ച് ലീഡ് വർധിപ്പിച്ചുമാണ് വയനാട് യു.ഡി.എഫിനോട് ചേർന്ന് നിന്നത്. പ്രതിസന്ധികളെയെല്ലാം മറികടന്ന് ചുരത്തിന് മുകളിൽ ഇപ്പോഴും യു.ഡി.എഫ് കോട്ടയാണെന്ന് ഉറപ്പിക്കുന്നതാണ് അവരുടെ തെരഞ്ഞെടുപ്പ് വിജയം.
ലോക്‌സഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ ഉണ്ടാക്കിയ മുന്നേറ്റം തന്നെയാണ് നിയമസഭയിലും യു.ഡി.എഫ് നേടിയത്.ജില്ലാ പഞ്ചായത്തിൽ 17ൽ 15 ഇടങ്ങളിലും വിജയിച്ച് കയറിയ, നാല് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ച, മൂന്നിൽ രണ്ട് നഗരസഭകളും തങ്ങൾക്കൊപ്പം നിർത്തിയ, 23 പഞ്ചായത്തുകളിൽ 17 ഇടത്തും ഭരണത്തിലേക്ക് മികച്ച വിജയം നേടിയ അതേ തിളക്കത്തിലാണ് നിയമസഭയിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം.
കൽപ്പറ്റയിൽ യു.ഡി.എഫിനായി കോൺഗ്രസിന്റെ അഡ്വ.ടി.സിദ്ദീഖ് എൽ.ഡി.എഫിനായി മത്സരിച്ച ആർ.ജെ.ഡിയിലെ പി.കെ അനിൽകുമാറിനെ 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മലർത്തിയടിച്ചത്. മാനന്തവാടിയിൽ എൽ.ഡി.എഫിന് ഹാട്രിക്ക് വിജയത്തിനിറങ്ങിയ സി.പി.എമ്മിലെ മന്ത്രി കൂടിയായ ഒ.ആർ കേളു യു.ഡി.എഫിനായി നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയ കോൺഗ്രസിലെ ഉഷ വിജയന്റെ മുന്നിൽ അടിപതറിപ്പോയത് 10,543 വോട്ടുകളുടെ ഗംഭീര ഭുരിപക്ഷത്തിലാണ്.
സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫിനായി നാലാമങ്കത്തിനിറങ്ങിയ കോൺഗ്രസിലെ ഐ.സി ബാലകൃഷ്ണന് മുന്നിൽ തുടർച്ചയായി രണ്ടാം തവണയും തോൽവി ഏറ്റുവാങ്ങാനായിരുന്നു എൽ.ഡി.എഫിനായി മത്സരിക്കാനിറങ്ങിയ സി.പി.എമ്മിലെ എം.എസ് വിശ്വനാഥന്റെ വിധി. 16,597 വോട്ടുകൾക്കാണ് ഇത്തവണ എം.എസ് വിശ്വനാഥൻ ഐ.സി ബാലകൃഷ്ണന് മുന്നിൽ അടിയറവ് പറഞ്ഞത്.
എൽ.ഡി.എഫിനായി മത്സരിച്ചവരിൽ രണ്ടുപേർ മുൻ കോൺഗ്രസ് നേതാക്കളായിരുന്നു. രണ്ടുപേരും തോൽവി രുചിച്ചു. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയതാണ് എം.എസ് വിശ്വനാഥൻ. കോൺഗ്രസിൽ നിന്ന് ആർ.ജെ.ഡിയിലേക്ക് ചേക്കേറിയതാണ് പി.കെ അനിൽകുമാർ. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും ഇത്തവണ എൻ.ഡി.എക്കായി മത്സരിച്ച ബി.ജെ.പി സ്ഥനാർഥികൾ തങ്ങളുടെ വോട്ട് വിഹിതം കൂട്ടിയിട്ടുണ്ട്. കൽപ്പറ്റയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മരവലയും സുൽത്താൻ ബത്തേരിയിൽ മണ്ഡലം പ്രസിഡന്റ് എ.എസ് കവിതയും മാനന്തവാടിയിൽ ഇടുക്കിക്കാരൻ വി. ശ്യാംരാജുമായിരുന്നു എൻ.ഡി.എക്കായി മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."