സുധാകര പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന് ആറിലേക്ക് കുതിച്ചു
ആലപ്പുഴ: അവഗണിച്ച് പുറത്തുചാടിച്ചവർക്ക് മുന്നിൽ മധുരപ്രതികാരമായി ജി. സുധാകരന്റെ വൻവിജയം. സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ പടയോട്ടമാണ് സി.പി.എം സ്ഥാനാർഥി എച്ച്. സലാമിനെതിരേ യു.ഡി.എഫ് പാളയത്തിലെത്തിയ ജി.സുധാകരൻ നടത്തിയത്. 27,935 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻവിജയം തന്നെ സുധാകരൻ നേടിയെന്ന് മാത്രമല്ല സുധാകര പ്രഭാവം ആലപ്പുഴ ജില്ലയിൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറി. 75,184 വോട്ടുകളാണ് ജി. സുധാകരന് ആകെ ലഭിച്ചത്. എച്ച്. സലാമിന് 47,249 വോട്ടുകളാണ് ലഭിച്ചത്. 2021ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സലാമിന്. ഇതിന്റെ ഇരട്ടി ഭൂരിപക്ഷമാണ് സുധാകരൻ നേടിയിരിക്കുന്നത്.
2006 മുതൽ തുടർച്ചയായി ഇടതിനൊപ്പമായിരുന്നു അമ്പലപ്പുഴ മണ്ഡലം. നീണ്ട 20 വർഷത്തിനുശേഷമാണ് സി.പി.എമ്മിന് പരാജയം സമ്മതിക്കേണ്ടിവരുന്നത്. 2006, 2011, 2016 വർഷങ്ങളിൽ ജി.സുധാകരനും 2021ൽ എച്ച് സലാമും ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
അതേസമയം, കഴിഞ്ഞതവണ ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ഹരിപ്പാട് മാത്രമാണ് യു.ഡി.എഫ് നേടിയിരുന്നത്.
എന്നാൽ, ഇത്തവണ ഹരിപ്പാടിനൊപ്പം അമ്പലപ്പുഴ, അരൂർ, ആലപ്പുഴ, കുട്ടനാട്, കായംകുളം എന്നിങ്ങനെ ആറു സീറ്റുകളാണ് നേടിയത്. മാവേലിക്കര, ചെങ്ങന്നൂർ,ചേർത്തല എന്നിവ മാത്രമാണ് ഇടതിന് ഇത്തവണ നിലനിർത്താനായത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളിൽനിന്നും തനിക്ക് കടുത്ത അവഗണന നേരിടേണ്ടിവന്നുവെന്ന് ആരോപിച്ചാണ് ജി. സുധാകരൻ അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചത്. സജി ചെറിയാൻ ഉൾപ്പെടെ പാർട്ടി നേതൃത്വം തന്നെ ബോധപൂർവം ഒതുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."