സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: സിപിഎമ്മിന്റെ തെറ്റുതിരുത്തൽ നടപടികൾ വെറും പ്രഹസനമാണെന്നും പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടപ്പെട്ട് 'അടിമ സ്വഭാവം' വന്നിരിക്കുകയാണെന്നും പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞിക്കൃഷ്ണൻ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതൃത്വം ആത്മാർത്ഥമായി തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാളിലെ അവസ്ഥ കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വി. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച പ്രധാന വിമർശനങ്ങൾ:
മൂന്ന് തവണ കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തൽ രേഖകൾ അംഗീകരിച്ചിട്ടും അവ പ്രാവർത്തികമാക്കാൻ പാർട്ടിക്കായിട്ടില്ല. തെറ്റ് ചെയ്യുന്നവർ തന്നെ അത് തിരുത്താൻ കീഴ്ഘടകങ്ങളിൽ വിശദീകരണം നൽകുന്ന വിരോധാഭാസമാണ് ഇപ്പോൾ നടക്കുന്നത്.
പഴയ പാർട്ടിയല്ല ഇന്നത്തെ സിപിഎം. ജനാധിപത്യ കേന്ദ്രീകരണത്തിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടക്കുന്നത്. ഒരാൾ പറയുന്നത് മറ്റുള്ളവർ റാൻമൂളി അംഗീകരിക്കുന്ന അടിമത്തമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്.
കളങ്കിതനായ വ്യക്തിയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതിലുള്ള പ്രതിഷേധമായാണ് താൻ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ആരോപണവിധേയൻ അല്ലായിരുന്നെങ്കിൽ താൻ മത്സരരംഗത്ത് ഉണ്ടാകുമായിരുന്നില്ല.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ നീതിക്ക് വേണ്ടി സംസാരിച്ച പയ്യന്നൂരിലെ നേതാക്കളെ ഒറ്റുകാരെന്ന് വിളിച്ച് സൈബർ ഇടങ്ങളിൽ ആക്ഷേപിക്കുന്നത് ശരിയല്ല. അവർ തന്നെ സഹായിച്ചുവെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് കുഞ്ഞിക്കൃഷ്ണൻ ആവർത്തിച്ചു. സ്വതന്ത്രനായി തന്നെ തുടരും. എന്നാൽ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ യുഡിഎഫിന്റെ നിലപാടുകൾക്കൊപ്പം നിന്നുകൊണ്ടുള്ള സമീപനമായിരിക്കും നിയമസഭയിലും പുറത്തും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി ഓഫീസിലെത്തിയ കുഞ്ഞിക്കൃഷ്ണൻ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. മേയർ പി. ഇന്ദിര, റഷീദ് കവായി, റിജിൽ മാക്കുറ്റി തുടങ്ങിയ യുഡിഎഫ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
V. Kunjikrishnan, a prominent local leader, has launched a scathing attack on the CPM, claiming the party has devolved into a "group of slaves." He argued that the party's official "rectification documents"intended to correct internal mistakes exist only on paper and are never actually implemented.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."