മുജ്‌തബ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ സൈനിക നേതൃത്വം; അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം
തെഹ്റാൻ: അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സേനക്ക് അനുമതി നൽകി ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബിയാണ് ഈ വിവരം പുറത്തുവിട്ടത്. സൈനിക കമാൻഡർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖാംനഈ നിർണ്ണായക നിർദ്ദേശം നൽകിയത്. കഴിഞ്ഞ മാർച്ചിൽ അധികരമേറ്റ ശേഷം മുജ്‌തബ ഖാംനഈ സൈനിക നേതൃത്വവുമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ചയാണിത്. സേനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ശത്രുക്കളെ നേരിടാൻ പുതിയ കർമ്മപദ്ധതികൾക്ക് രൂപം നൽകിയതായും സൂചനയുണ്ട്.
അതേസമയം, പിതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിയോഗശേഷം അധികാരത്തിലെത്തിയ മുജ്‌തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്റ്റേറ്റ് മീഡിയ വഴിയാണ് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പുറത്തുവരുന്നത്. മാത്രമല്ല, ആക്രമണത്തിൽ അദ്ദേഹത്തിന് പരുക്കേറ്റെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) തങ്ങളുടെ പരിധി ലംഘിക്കുന്നുവെന്നും, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. മാത്രമല്ല, മേഖലയിലെ സുരക്ഷയും കപ്പൽ ഗതാഗതവും ഇറാന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് അവകാശമില്ലെന്നും വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗായ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."