ആശ സമരത്തിൽ ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം കൈകാര്യം ചെയ്ത രീതിയിൽ ഇടതുപക്ഷ സർക്കാരിന് വലിയ വീഴ്ച പറ്റിയെന്ന കുറ്റസമ്മതവുമായി സി.പി.ഐ. നീണ്ട 200 ദിവസത്തിലേറെ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തെ പുച്ഛത്തോടെ കാണുകയും സമരക്കാരെ അപഹസിക്കുകയും ചെയ്തത് ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡൽഹിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിന് ശേഷമാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയത്.
തൊഴിലാളി സമരങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളെയും വലതുപക്ഷ സർക്കാരുകളെപ്പോലെ കൈകാര്യം ചെയ്തത് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് ബിനോയ് വിശ്വം വിമർശിച്ചു. സമരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്ന ബോധ്യമുണ്ടായിട്ടും സർക്കാരിനെക്കൊണ്ട് നിലപാട് തിരുത്തിക്കാൻ സി.പി.ഐക്ക് കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സമരത്തെ അവഹേളിച്ചപ്പോൾ മുന്നണി മര്യാദയുടെ പേരിൽ നിശബ്ദത പാലിച്ചത് ഇടതുപക്ഷത്തിന് മൊത്തത്തിൽ പരുക്കേൽപ്പിച്ചതായും പാർട്ടി വിലയിരുത്തുന്നു.
വിമർശനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ
200 ദിവസത്തിലധികം നീണ്ടുനിന്ന സമരം പരിഹരിക്കുന്നതിൽ കാട്ടിയ അനാസ്ഥ.
മഹിജയുടെ സമരം മുതൽ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നടത്തിയ പ്രതിഷേധങ്ങൾ വരെ സർക്കാർ അവഗണിച്ചു.
സമരങ്ങളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുകയും സമരക്കാരെ പരിഹസിക്കുകയും ചെയ്ത നടപടി.
വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല
തെരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള 'വ്യക്തിപൂജ' ആരോപണങ്ങളെ പരോക്ഷമായി ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
"വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും വ്യക്തിപൂജയെ ഉൾക്കൊള്ളാനാവില്ല. പിഴവുകൾ തിരുത്തി തിരിച്ചുവന്നേ മതിയാകൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.
തോൽവി ഉണ്ടായെങ്കിലും കേരളം ഇടതുപക്ഷത്തെ കൈവിടില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതനിരപേക്ഷതയും പൗരാവകാശങ്ങളും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് നിഷേധിക്കരുതെന്നും ബിനോയ് വിശ്വം സി.പി.എമ്മിനെ ഓർമ്മിപ്പിച്ചു. നേതൃമാറ്റം സംബന്ധിച്ച സോഷ്യൽ മീഡിയ പ്രചരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
The CPI has openly admitted that the LDF government failed significantly in handling the Asha workers' protest, which lasted over 200 days. State Secretary Binoy Viswam stated that mocking and dismissing grassroots labor strikes led to a disconnect with the public and contributed to recent election losses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."