മുന്നണിമാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ് (എം)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ് (എം) തൽക്കാലം എൽ.ഡി.എഫിൽ തുടരുമെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സാധ്യതകൾ ആരാഞ്ഞ് പാർട്ടി നേതൃത്വം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ച് യു.ഡി.എഫിലെത്തുക എന്നതാണ് ഒരു നിർദേശം. അർഹമായ പദവി ലഭിച്ചാൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമാകണം എന്നതാണ് മറ്റൊരു നിർദേശം. ശനിയാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ഇത്തരത്തിലുള്ള നിർദേശങ്ങൾ ഉയർന്നിരുന്നു.
അണികളിൽ ഭൂരിപക്ഷവും സഭാ നേതൃത്വങ്ങളും യു.ഡി.എഫിനോടൊപ്പം പാർട്ടി നിൽക്കണമെന്ന താൽപര്യക്കാരാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതിനായി കളം ഒരുങ്ങിവന്നെങ്കിലും മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനെയും റാന്നി എം.എൽ.എ ആയിരുന്ന പ്രമോദ് നാരായണനെയും ഉപയോഗിച്ച് പിണറായി വിജയൻ ഈ നീക്കം തടയുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എം.എൽ.എയെ പോലും സൃഷ്ടിക്കാൻ കഴിയാതെവന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിലേക്ക് പോകാതിരുന്നത് മണ്ടത്തരമായി എന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ. ഇതിന് തടയിട്ട റോഷി അഗസ്റ്റിനെതിരെയും പ്രമോദ് നാരായണനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നുവരുകയും ചെയ്തു. എന്നാൽ ഇപ്പോൾ എൽ.ഡി.എഫിൽ തുടരുന്നതിൽ അർഥമില്ലെന്ന അഭിപ്രായത്തിലാണ് റോഷി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ. തൽക്കാലം എൽ.ഡി.എഫിൽ തുടരുകയും അനുകൂല രാഷ്ട്രീയ സാഹചര്യം വരുമ്പോൾ മുന്നണിമാറ്റത്തെ കുറിച്ച് തീരുമാനമെടുക്കാം എന്നതുമാണ് നിലപാടെന്നും അറിയുന്നു.
അതേസമയം, ജോസ് കെ മാണിയേയും കൂട്ടരെയും വട്ടമിട്ട് എൻ.ഡി.എ ക്യാംപ് ചരടുവലികൾ നടത്തുന്നുമുണ്ട്. ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കിക്കൊണ്ടുള്ള നീക്കുപോക്കാണ് ആലോചിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളോടൊപ്പം കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിനായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയതായാണ് വിവരം.
എന്നാൽ, ജോസഫ് വിഭാഗത്തിൽ ലയിച്ചാൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെടുമോ എന്ന ആശങ്ക നേതാക്കൾക്കുണ്ട്. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് വാതിൽ അടയ്ക്കാത്ത കാലത്തോളം കേരള കോൺഗ്രസ് എമ്മിന് ജോസഫ് വിഭാഗത്തിലേക്ക് വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പി.ജെ ജോസഫിന്റെ മകനും നിയുക്ത തൊടുപുഴ എം.എൽ.എയും ആയ അപു ജോൺ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു.
കേരള കോൺഗ്രസ് എമ്മിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നേരിട്ട് യു.ഡി.എഫിലേക്ക് എത്താനുള്ള സാഹചര്യം ഇല്ല. ഇനി ഒരു സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം എന്ന് അഭിപ്രായപ്പെടുന്ന നേതാക്കളുമുണ്ട്. അതേസമയം, ധൃതിപ്പെട്ട് ഒരു തീരുമാനത്തിൽ എത്തേണ്ടതില്ലെന്ന നിലപാടാണ് ജോസ് കെ. മാണി മുന്നോട്ടുവയ്ക്കുന്നത്.
The Kerala Congress (M), led by Jose K. Mani, is reportedly evaluating its options regarding a potential shift in political alliances. Currently a key partner in the ruling Left Democratic Front (LDF), the party is exploring whether moving to a different front would better serve its long-term political interests and strengthen its core voter base.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."