മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും
വൽസാദ് (ഗുജറാത്ത്): മദ്യപാനിയായ മകന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളിൽ മനംനൊന്ത് ദയാവധത്തിന് അനുമതി തേടി പിതാവ്. ഗുജറാത്തിലെ വൽസാദ് സ്വദേശിയായ അറുപത്തിയാറുകാരൻ സുരേഷ്‌ഭായ് നായക് ആണ് തനിക്കും ഭാര്യയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കും മരിക്കാൻ അനുവാദം നൽകണമെന്ന അപേക്ഷയുമായി ജില്ലാ കലക്ടറെ സമീപിച്ചത്. മുൻ റെയിൽവേ ജീവനക്കാരനായ സുരേഷ്‌ഭായ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മദ്യത്തിന് അടിമയാണ് സുരേഷ്‌ഭായിയുടെ ഇളയ മകൻ ഹേമന്ത് നായക് (43). ദിവസവും മദ്യം ഉപയോഗിച്ച് വീട്ടിലെത്തുന്ന ഇയാൾ, വീൽചെയറിൽ കഴിയുന്ന സഹോദരിയെയും വയോധികരായ മാതാപിതാക്കളെയും ഉപദ്രവിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ, സുരേഷ്‌ഭായ് പലതവണ പരാതി പൊലിസിൽ നൽകിയിരുന്നു. എന്നാൽ, പൊലിസ് ഇടപെട്ട് താക്കീത് ചെയ്തിട്ടും ഹേമന്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. തുടർന്നാണ് കുടുംബം മരിക്കാൻ അനുമതി തേടി കല്ക്ടർക്ക് മുന്നിലെത്തിയത്.
കുടുംബത്തിന്റെ അപേക്ഷ ലഭിച്ചയുടൻ വൽസാദ് ജില്ലാ കലക്ടർ ഭവ്യ വർമ്മ വിഷയത്തിൽ ഇടപെട്ടു. ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ സുരേഷ്‌ഭായിയുടെ വീട്ടിലേക്ക് അയച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഹേമന്ത് നായകിന് പൊലിസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടുകാരെ ഉപദ്രവിക്കുന്നത് തുടർന്നാൽ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. സുരേഷ്‌ഭായിയെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."