നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ പിഎച്ച്.ഡി, ബിരുദാനന്തര ബിരുദമുള്ളവർ, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള എം.എല്‍.എമാരുടെ ഒരു പട തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന നിയുക്ത എം.എല്‍.എമാരുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയാകുന്നു. സംസ്ഥാനത്ത് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത എട്ട് മുതല്‍ 12ാം ക്ലാസ് വരെയാണ്.
എട്ടാം ക്ലാസ്-4 പേർ, പത്താംക്ലാസ്-13, 12ാം ക്ലാസ്-14, ബിരുദം-27, പ്രഫഷനല്‍ ബിരുദം-37, ബിരുദാനന്തര ബിരുദം-33, ഡോക്ടറേറ്റ്-1, ഡിപ്ലോമ-5 എന്നിങ്ങനെയാണ് നിയുക്ത എം.എല്‍.എമാരുടെ വിദ്യാഭ്യാസ യോഗ്യത. പ്രഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരാളും പട്ടികയിലുണ്ട്. മത്സരസമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. ആകെയുള്ള 140 വിജയിച്ച സ്ഥാനാര്‍ഥികളില്‍ 135 പേരുടെ പത്രികയാണ് പഠനത്തിന് വിധേയമാക്കിയത്. പത്രികയില്‍ വ്യക്തതയില്ലാത്തതിനാല്‍ അഞ്ചുപേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കൊല മുതല്‍ പീഡനം വരെ; 114 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍
മുൻ നിയമസഭകളെ അപേക്ഷിച്ച് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസ് പ്രതികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ വിജയിച്ചവരില്‍ 96 പേരായിരുന്നു ക്രിമിനല്‍ കേസ് പ്രതികളെങ്കില്‍ ഇത്തവണ അത് 114 ആയി ഉയര്‍ന്നു. ആകെയുള്ള എം.എല്‍.എമാരില്‍ 84 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. ഗുരുതര ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായിട്ടുണ്ട്. 2021ല്‍ 37 പേർ ആയിരുന്ന സ്ഥാനത്ത് ഇത്തവണ ഇങ്ങനെയുള്ള 77 പേരാണുള്ളത്. ഒരാളുടെ പേരില്‍ കൊലക്കുറ്റവും മറ്റൊരാളുടെ പേരില്‍ കൊലപാതകശ്രമ കുറ്റവുമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ പേരിലും ഒരേ സ്ത്രീയെ ഒന്നിലധികം തവണ പീഡിപ്പിച്ചതിന് ഒരു നിയുക്ത എം.എല്‍.എയ്‌ക്കെതിരേയും കേസുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് 53 പേരും സി.പി.എം, മുസ്‌ലിം ലീഗ് പാര്‍ട്ടികളില്‍ നിന്ന് 20 പേര്‍ വീതവും സി.പി.ഐയുടെ എട്ട് പേരും കേരള കോണ്‍ഗ്രസിന്റെ ആറുപേരും ക്രിമിനല്‍ കേസ് പ്രതികളാണ്. ബി.ജെ.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍.എം.പി.ഐ എന്നീ പാര്‍ട്ടികളുടെ മുഴുവന്‍ നിയുക്ത എം.എല്‍.എമാരുടെ പേരിലും ക്രിമിനല്‍ കേസുകളുണ്ട്.
93 കോടിപതികള്‍
വിജയിച്ച സ്ഥാനാര്‍ഥികളില്‍ 93 പേര്‍ കോടിപതികളാണ്. 15 പേര്‍ 10 കോടിക്ക് മുകളിലും 14 പേര്‍ അഞ്ച് മുതല്‍ 10 കോടി വരെയും 64 പേര്‍ ഒന്നുമുതല്‍ അഞ്ച് കോടി വരെയും ആസ്തിയുള്ളവരാണ്. 20 ലക്ഷം മുതല്‍ ഒരു കോടിവരെ ആസ്തിയുള്ള 38 പേരും 20 ലക്ഷത്തിന് താഴെയുള്ള 4 പേരും വിജയിച്ചവരുടെ പട്ടികയിലുണ്ട്. 135 പേരുടെ ആകെ ആസ്തി 937 കോടിയാണ്. 2021ല്‍ എം.എല്‍.എമാരുടെ ശരാശരി ആസ്തി 3.12 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 6.94 കോടിയാണ്.
പ്രായമേറിയ സഭ
ഇത്തവണ വിജയിച്ച യുവാക്കളുടെ രണ്ടിരട്ടിയിലധികമുണ്ട് സഭയിലെത്തുന്ന വയോധികര്‍.
40 വയസില്‍ താഴെയുള്ള 15 പേര്‍ മാത്രമാണുള്ളത്. എന്നാല്‍ 61 മുതൽ 85 വയസ് വരെയുള്ള 41 പേരാണുള്ളത്. 41-50 വയസുള്ള 35 പേരും 51-60 പ്രായമുള്ള 44 പേരും വിജയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."