'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. പാർട്ടിക്ക് അടിമുടി വീഴ്ച പറ്റിയെന്നും ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്ത് നിന്ന് അകന്നത് തിരിച്ചറിയാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. സ്ഥിതിഗതികൾ ഗൗരവമായി ചർച്ച ചെയ്യാൻ അടിയന്തരമായി 'പ്ലീനം' വിളിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം
വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച മൃദുസമീപനം തിരിച്ചടിയായെന്ന് സംസ്ഥാന സമിതിയിൽ ആക്ഷേപമുയർന്നു. വർഗീയ പരാമർശങ്ങൾ നടത്തിയപ്പോഴും വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ തയ്യാറാകാത്തത് ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ ചോരാൻ കാരണമായി. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ പാർട്ടിയുടെ ഉരുക്കുകോട്ടകളിലുണ്ടായ പതനം ഗൗരവത്തോടെ കാണണമെന്നും കണ്ണൂരിലെ പാർട്ടിയിൽ പുകയുന്ന 'കലാപം' അവസാനിപ്പിക്കാൻ നടപടി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥി നിർണ്ണയത്തിലും പാളി
- കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയും കടുത്ത വിമർശനമാണ് ഉയർന്നത്.
- വിവാദങ്ങളിൽപ്പെട്ട പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയി.
മധുസൂദനനെതിരായ ആക്ഷേപങ്ങൾ നിലനിൽക്കെ മത്സരിപ്പിച്ചത് പാർട്ടിക്ക് തിരിച്ചടിയായി.
ഇത്തരം നടപടികൾ അണികളിൽ മാത്രമല്ല, പാർട്ടി അംഗങ്ങൾക്കിടയിൽ പോലും അതൃപ്തിയുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി.
കനത്ത പ്രഹരം, തിരുത്തൽ അനിവാര്യം
തുടർഭരണ പ്രതീക്ഷയിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ പോരാട്ടത്തിനിറങ്ങിയ എൽ.ഡി.എഫ് വെറും 35 സീറ്റിലേക്ക് ചുരുങ്ങിയത് പാർട്ടിയെ നടുക്കിയിട്ടുണ്ട്. കോഴിക്കോട് ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ ഒരൊറ്റ സീറ്റിലൊതുങ്ങേണ്ടി വന്നത് സാധാരണ വോട്ടർമാർ പാർട്ടിയിൽ നിന്ന് അകന്നു എന്നതിന്റെ തെളിവാണ്. ഈ സാഹചര്യത്തിൽ സംഘടനാരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാതെ മുന്നോട്ട് പോകാനാവില്ലെന്ന കർശന നിലപാടിലാണ് ഭൂരിഭാഗം അംഗങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."