മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിലെ ആറന്മുളയിലെ പരാജയവുമായി ബന്ധപ്പെട്ട് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ വൻ വാക്പോരും പൊട്ടിത്തെറിയും. യോഗത്തിൽ തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ വിമർശനങ്ങൾക്ക് മുൻ മന്ത്രി വീണ ജോർജ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. സ്ഥാനാർഥി മോശമായിരുന്നുവെന്ന വിമർശനത്തോട് തനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നുവെന്ന് വ്യക്തമാക്കിയാണ് വീണ തിരിച്ചടിച്ചത്.
ഇത്തവണ ആറന്മുളയിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ താൻ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്ന് വീണ ജോർജ് യോഗത്തിൽ പറഞ്ഞു. തന്നെ മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം അത് അംഗീകരിച്ചില്ല. മണ്ഡലത്തിൽ നിർത്താൻ വേറെ സ്ഥാനാർത്ഥിയില്ലെന്ന് പറഞ്ഞ് തന്നെ നിർബന്ധിച്ചാണ് മത്സരരംഗത്തിറക്കിയത്. തന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ സ്വയം ഒഴിഞ്ഞിരുന്നു. എന്നാൽ സ്ഥാനാർഥിക്ക് താല്പര്യമില്ലാത്തതിനാലാണ് അദ്ദേഹം മാറിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ കാരണമായെന്നും വീണ ചൂണ്ടിക്കാട്ടി.
നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം ഇപ്പോൾ പരാജയത്തിന്റെ പേരിൽ നടത്തുന്ന വ്യക്തിപരമായ വിമർശനങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണ വ്യക്തമാക്കി. അതേസമയം, പാർട്ടിയിലെ ചില നേതാക്കൾ തന്നെ വീണ ജോർജിനെ തോൽപിക്കാൻ ശ്രമിച്ചുവെന്ന ഗൗരവതരമായ ആക്ഷേപവും യോഗത്തിൽ ഉയർന്നിട്ടുണ്ട്.
'ഫോൺ വിളിച്ചാൽ എടുക്കില്ല, പെരുമാറ്റം മോശം'; യോഗത്തിൽ കടുത്ത വിമർശനം
നേരത്തെ, ആറന്മുളയിലെ പരാജയത്തിന് കാരണം വീണ ജോർജിന്റെ പെരുമാറ്റമാണെന്ന തരത്തിൽ യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
സാധാരണ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ ജോർജ് എടുക്കാറില്ലെന്നും ജനങ്ങളുമായി വേണ്ടത്ര സമ്പർക്കം പുലർത്തിയില്ലെന്നും വിമർശനമുയർന്നു.അനാവശ്യ വിവാദങ്ങളിൽ സ്വയം പോയി തലവെയ്ക്കുന്നത് വീണയുടെ പതിവായിരുന്നുവെന്നും ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ശൈലജ ടീച്ചറെ പാർട്ടി 'കുരുതി കൊടുത്തു'; പിണറായി പേരാവൂരിൽ മത്സരിക്കണമായിരുന്നു!
വീണ ജോർജിനെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുറമെ, പാർട്ടിയുടെ സംസ്ഥാനത്തെ മൊത്തത്തിലുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെയും യോഗത്തിൽ വലിയ പൊട്ടിത്തെറിയുണ്ടായി. മലബാറിലെ സീറ്റ് നിർണ്ണയത്തെ ചൊല്ലിയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ അസാധാരണമായ വിമർശനങ്ങൾ ഉയർന്നത്.
കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു എന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന അഭിപ്രായം. ഇതിനു പുറമെ, കെ.കെ. ശൈലജയെ സുരക്ഷിതമായ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചതിനെയും നേതാക്കൾ ശക്തമായി വിമർശിച്ചു. ജനപ്രിയ നേതാവായ ശൈലജ ടീച്ചറെ പാർട്ടി അവിടെ ബോധപൂർവ്വം 'കുരുതി കൊടുക്കുകയായിരുന്നു' എന്നാണ് യോഗത്തിൽ ഉയർന്ന കടുത്ത ആക്ഷേപം. തിരഞ്ഞെടുപ്പ് തോൽവി ആഴത്തിൽ ചർച്ച ചെയ്യാനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗം നാളെയും തുടരും. വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര തർക്കങ്ങളിലേക്ക് പാർട്ടി നീങ്ങുമെന്നാണ് സൂചനകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."