ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ
തിരുവനന്തപുരം: 'യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കും'- കഴിഞ്ഞവർഷം നവംബർ ഒന്നിന് സെക്രട്ടറിയേറ്റിന് മുന്നിൽവച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആശമാർക്ക് നൽകിയ വാക്കാണിത്. പിന്നീട് പല വേദികളിൽ വി.ഡി സതീശനും യു.ഡി.എഫ് നേതാക്കളും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ആറുമാസത്തിന് ശേഷം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയും യു.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്തതോടെ സംസ്ഥാനത്താകെ കാൽലക്ഷത്തിലധികം വരുന്ന ആശമാർ പ്രതീക്ഷയിലാണ്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന് പുറത്തേക്കുള്ള വഴിതെളിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് ആശാ സമരത്തിനുണ്ടായിരുന്നു.
ആശമാരുടെ പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 266 ദിവസമാണ് സെക്രട്ടേറിയറ്റ് പടിക്കൽ സ്ത്രീ തൊഴിലാളികൾ സമരം ചെയ്തത്. 2025ലെ സംസ്ഥാന ബജറ്റിൽ യാതൊരു ആനുകൂല്യവും പ്രഖ്യാപിക്കാതിരുന്ന സാഹചര്യത്തിലാണ് ആശമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.
അനുകൂല നിലപാട് സ്വീകരിച്ച് ഒത്തുതീർക്കാവുന്ന സമരത്തെ ആക്ഷേപിച്ചും അപമാനിച്ചും സർക്കാർ തെരുവിൽ വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാൽ, ന്യായമായ സമരത്തിന് ജനങ്ങൾ നൽകിയ പിന്തുണ ഭരണകക്ഷിയുടെ അടിവേര് ഇളക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പാഠം മനസിലാക്കി പ്രവർത്തിക്കാൻ തയാറാകാത്ത സർക്കാർ, സമരം ചെയ്ത ആശമാരോട് പ്രതികാര മനോഭാവത്തോടെയാണ് ഇടപെട്ടത്.
അതേസമയം, ആശമാരോട് അനുകൂലമായ നിലപാടായിരുന്നു വി.ഡി സതീശനും പ്രതിപക്ഷവും സ്വീകരിച്ചത്. പലതവണ സമരപ്പന്തലിലെത്തി വി.ഡി സതീശൻ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
ആശമാർക്ക് ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആശമാർക്ക് 2000 രൂപ പ്രതിമാസ അലവൻസും നിയമസഭാ തെരഞ്ഞെടുപ്പിൽ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കുമെന്നുമാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം. ഇവയൊക്കെ നടപ്പാക്കാതിരുന്നാൽ ആശമാർ വീണ്ടും തെരുവിലെത്തും.
ആവശ്യങ്ങൾ നിറവേറ്റാൻ കോടികൾ വേണം
ആശമാരുടെ ആവശ്യങ്ങൾ ന്യായമെങ്കിലും അത്ര എളുപ്പമല്ല നടപ്പാക്കൽ. സംസ്ഥാനത്ത് 26,125 ആശാ വർക്കർമാരാണുള്ളത്. വിദഗ്ദ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് സർക്കാർ ഇൻസെന്റീവ് 1000 രൂപ വർധിച്ചപ്പോൾ പ്രതിവർഷം 250 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നായിരുന്നു സർക്കാർ വാദം. ഓണറേറിയം 21,000 ആയി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം നൽകണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത് . എന്നാൽ, ഈ ആവശ്യങ്ങൾ നടപ്പാക്കാൻ കോടികൾ വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."