മമതയുടെ കാലത്തെ അഴിമതി-സ്ത്രീപീഡന കേസുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ; വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി സുവേന്ദു അധികാരി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ ഭരണകാലത്ത് നടന്ന കേസുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇതിനായി ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ രണ്ട് പാനലുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃണമൂൽ ഭരണകാലത്ത് നടന്നെന്ന് ആരോപിക്കപ്പെടുന്ന അഴിമതി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വിരമിച്ച ജഡ്ജി ബിശ്വജിത് ബസുവാണ് സാമ്പത്തിക ക്രമക്കേടുകളും, അഴിമതി ആരോപണവും അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷൻ. കുടാതെ ഐപിഎസ് ഓഫീസർ ജയരാമനെ സമിതിയുടെ മെമ്പർ സെക്രട്ടറിയായും നിയമിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷയായി മുൻജഡ്ജി സമപ്തി ചാറ്റർജിയെ നിയമിച്ചു. ഐപിഎസ് ഓഫീസർ ദമയന്തി സെൻ ആണ് സമിതിയിലെ മെമ്പർ സെക്രട്ടറി.
അഴിമതിയും സ്ത്രീസുരക്ഷയും പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. ആർജി കാർ ബലാത്സംഗക്കേസും സന്ദേശ് ഖാലിയിലെ അക്രമസംഭവങ്ങളും ഉയർത്തിക്കാട്ടി ബിജെപി, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ വിമർശനം നടത്തിയിരുന്നു.
അതേസമയം ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിജിഒ കോപ്ലക്‌സിലെ ഇഡി ഓഫീസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികുളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഇഡിയുടെ വാദം.
സൗത്ത് ദം ദം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായിരുന്ന കാലയളവിൽ നിയമവിരുദ്ധമായി നിരവധി പേർക്ക് ജോലി നൽകിയെന്നാണ് സുജിത് ബോസിനെതിരായ ആരോപണം. ഇതിന് പകരമായി വൻതുക കൈക്കൂലിയായി വാങ്ങിയെന്നും ഇ.ഡി പറയുന്നു. ഏകദേശം 150-ഓളം ഉദ്യോഗാർത്ഥികളെ സുജിത് ബോസ് നേരിട്ട് ശുപാർശ ചെയ്തതായി അന്വേഷണ ഏജൻസി കണ്ടെത്തിയെന്നാണ് ഇഡി റിപ്പോർട്ട്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് സുജിത് ബോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണമാറ്റത്തിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ ടിഎംസി നേതാവും മുൻ മന്ത്രിയുമാണ് സുജിത് ബോസ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിധാനഗർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയായി മത്സരിച്ച സുജിത് ബോസ് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."