പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അംഗങ്ങളുടെ പിന്തുണ
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 അംഗങ്ങളാണ് തിരുവഞ്ചൂരിനെ പിന്തുണച്ചത്. എൽഡിഎഫ് സ്ഥാനാർഥി എ.സി മൊയ്തീന് 35 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി ഗോപകുമാറിന് 3 വോട്ടാണ് ലഭിച്ചത്. പ്രോം ടേം സ്പീക്കർ ജി. സുധാകരൻ ഫലം പ്രഖ്യാപിച്ചു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും, മുഖ്യമന്ത്രി വി.ഡി സതീശനും ചേര്‍ന്ന് പുതിയ സ്പീക്കറെ ഡയസിലേക്ക് ആനയിച്ചു. അതേസമയം 139 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. നിയമസഭാ പ്രോം ടേം സ്പീക്കറുടെ പദവി വഹിക്കുന്നതിനാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതായി ജി സുധാകരൻ അറിയിച്ചു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ജനസേവനം ആരംഭിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ 1991 മുതൽ 2011 വരെ അടൂർ നിയോജക മണ്ഡലത്തിൽ നിന്നും സഭയിലേക്കെത്തി. 2011 മുതൽ കോട്ടയത്തു നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് നാലാം തവണയാണ് കോട്ടയത്തുനിന്ന് അദ്ദേഹം സഭയിലെത്തുന്നത്.
ഇനി സഭയുടെ നാഥൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇനി സഭയുടെ നാഥൻ. മന്ത്രിയാകുമെന്ന് പ്രചരിച്ചിരുന്നെങ്കിലും സഭയിലെ സീനിയർ അംഗമായ തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്ക് അവസാനം കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. നിയമസഭയിലെ തഴക്കവും പഴക്കവും നടപടിക്രമങ്ങളെ കുറിച്ചും ചട്ടങ്ങളെ കുറിച്ചുമുള്ള തിരുവഞ്ചൂരിൻ്റെ ആഴത്തിലുള്ള അറിവുമാണ് സ്‌പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണം. ലാളിത്യമാണ് തിരുവഞ്ചൂരിന്റെ മുഖമുദ്ര.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പ്രധാനപ്പെട്ട പല വകുപ്പുകളും കൈകാര്യം ചെയ്ത് തഴക്കവും പഴക്കവും വന്നയാള്‍. തനിക്ക് മുന്നിലെത്തുന്ന വിഷയങ്ങളെക്കുറിച്ച് പഠിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും വൃത്തിയായി സംസാരിക്കും. അടിമുടി കോണ്‍ഗ്രസുകാരന്‍. ആര്‍ക്കുവേണമെങ്കിലും സഹായം ചോദിച്ച് മുന്നില്‍ ചെല്ലാം. സഹായം തേടിവരുന്നവരുടെ രാഷ്ട്രീയം നോക്കാറില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല എതിര്‍ചേരിയിലുള്ള രാഷ്ട്രീയക്കാര്‍ക്കും സ്വീകാര്യന്‍.
തിരുവഞ്ചൂരിനു വിശേഷണങ്ങള്‍ ഒരുപാടുണ്ട്. കോട്ടയത്തുകാര്‍ക്ക് തിരുവഞ്ചൂര്‍ എന്നാല്‍ കുടുംബാംഗം തന്നെ. ഉമ്മന്‍ചാണ്ടിക്ക് ശേഷം കോട്ടയത്തെ യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്‍ കൂടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് മത്സരിക്കാന്‍ വന്നത് 2011ല്‍. അന്നുമുതല്‍ ഇന്നുവരെ കോട്ടയത്തുകാര്‍ക്ക് മറ്റൊരു എം.എല്‍.എ ഇല്ല.
2004ല്‍ ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. ജലവിഭവം, വനം, ആരോഗ്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചു. 2011ല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് മന്ത്രിയായി. ഭാര്യ: ലളിതാംബിക രാധാകൃഷ്ണന്‍. മക്കള്‍: ഡോ. അനുപം, ആതിര, അര്‍ജുന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."