മുനമ്പമടക്കം മുക്കാൽ ലക്ഷം സ്വത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളം; ഏറ്റവും കൂടുതൽ സ്വത്ത് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ
കോഴിക്കോട്: കേരളത്തിൽ നിന്ന് കേന്ദ്ര വഖ്ഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മുനമ്പം അടക്കം 75,444 വസ്തുക്കൾ. ഏറ്റവും കൂടുതൽ സ്വത്ത് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ നിന്നാണ്. കേന്ദ്ര വഖ്ഫ് ഭേദഗതി നിയമത്തെ തുടർന്നാണ് യൂനിഫൈഡ് വഖ്ഫ് മാനേജ്‌മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡവലപ്‌മെന്റ് പോർട്ടലിൽ എല്ലാ വഖ്ഫ് സ്വത്തുക്കളും രജിസ്റ്റർ ചെയ്യണമെന്ന നിർദേശം വന്നത്.
ജനുവരി 30ന് ആരംഭിച്ച രജിസ്‌ട്രേഷൻ പൂർത്തിയായിട്ടില്ല. കേരളം തന്നെ ഒരു മാസം കൂടി സമയം ചോദിച്ചു വാങ്ങിയിരിക്കുകയാണ്. 1,41,735 സ്വത്തുക്കളാണ് ഉത്തർപ്രദേശിൽ നിന്ന് രജിസ്‌ട്രേഷൻ തേടിയത്. ഇതിൽ 33,795 എണ്ണത്തിന് അംഗീകാരം തള്ളിയിരിക്കുകയാണ്. രേഖകളിലെ പ്രശ്‌നങ്ങളെ തുടർന്നാണ് തള്ളുന്നത്. വീണ്ടും സമർപ്പിക്കാൻ അവസരം ലഭിക്കുമെന്നാണ് സൂചന. യു.പിയിലെ സ്വത്തുക്കളിൽ 7,755 എണ്ണം ഷിയ വഖ്ഫ് ബോർഡിന് കീഴിലുള്ളതാണ്.
ബംഗാളിൽ നിന്ന് 1,01,658 സ്വത്തുക്കൾ രജിസ്‌ട്രേഷൻ തേടിയതിൽ 10,353 എണ്ണം തള്ളിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ 64,968ൽ 5,464ഉം രാജസ്ഥാനിലെ 31,973 സ്വത്തുക്കളിൽ 12,084ഉം തെലങ്കാനയിലെ 63,887ൽ 5,300ഉം തള്ളിയതാണ്. രാജ്യത്താകെ 7,29,625 സ്വത്തുക്കളാണ് ഉമീദ് പോർട്ടലിൽ രജിസ്‌ട്രേഷൻ തേടിയത്. 82,461 എണ്ണത്തിന് രജിസ്‌ട്രേഷൻ നൽകിയിട്ടില്ല. ലഡാക്ക്, സിക്കിം, മിസോറാം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിൽ നിന്ന് വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷൻ ഉണ്ടായിട്ടില്ല.
ഗുജറാത്തിൽ നിന്ന് 29,097 ഉം കർണാടകയിൽ നിന്ന് 58,694ഉം വസ്തുവഹകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഗുജറാത്തിലെ 2019ഉം കർണാടകയിലെ 1172ഉം തള്ളിയിട്ടുണ്ട്. ജമ്മു കശ്മിരിൽ നിന്ന് രജിസ്റ്റർ ചെയ്ത 25,564 സ്വത്തുക്കളിൽ 74 എണ്ണത്തിന് മാത്രമാണ് രജിസ്‌ട്രേഷൻ നിഷേധിച്ചത്. കേരളത്തിൽ നിന്നുള്ള 5929 വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തള്ളിയിരിക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൃത്യമായി വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ അറിയിച്ചു. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് നീങ്ങിയത്. മുനമ്പത്തെ ഫാറൂഖ് കോളജ് ഭൂമി വഖ്ഫാണെന്ന് സുപ്രിംകോടതിയുടെ ഇടക്കാല വിധിയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
kerala has successfully registered 75,444 waqf properties, including the disputed munambam land, on the central government's newly launched umeed portal, securing the third position in the country for the highest number of registrations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."