എബോള വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻ
ദുബൈ: കോംഗോ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസിന്റെ ബുണ്ടിബുഗ്യോ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വൈറസ് വ്യാപനം തടയുന്നതിനായി വിവിധ രാജ്യങ്ങൾ കടുത്ത സ്ക്രീനിംഗ് നടപടികളും പ്രവേശന വിലക്കും ഏർപ്പെടുത്തിയതോടെ, യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെ പുതിയ നിയമങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്‌സ് എയർലൈൻ മുന്നറിയിപ്പ് നൽകി. കോംഗോയിലെ രോഗവ്യാപന സാഹചര്യം അന്താരാഷ്ട്ര ആശങ്ക ഉണർത്തുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനക്കമ്പനികളും വിവിധ രാജ്യങ്ങളും പ്രതിരോധ നടപടികളിലേക്ക് നീങ്ങിയത്. അയൽ രാജ്യങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ.
രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയും സ്ക്രീനിംഗ് ശക്തമാക്കിയും യുഎസും കാനഡയും ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച യുഎസ് പൗരന്മാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും അമേരിക്ക കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരക്കാർ വാഷിംഗ്ടൺ ഡള്ളസ്, അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി പ്രത്യേകം നിശ്ചയിച്ച വിമാനത്താവളങ്ങളിലൂടെ മാത്രമേ രാജ്യത്ത് പ്രവേശിക്കാവൂ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഇവിടെ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നേതൃത്വത്തിൽ ശരീര താപനില പരിശോധനയും രോഗലക്ഷണ നിരീക്ഷണവും കർശനമായി നടപ്പിലാക്കുന്നുണ്ട്.
കാനഡയാകട്ടെ കൂടുതൽ കടുത്ത നടപടികളുമായാണ് സാഹചര്യത്തെ നേരിടുന്നത്. രോഗബാധിത രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർക്ക് 90 ദിവസത്തെ താൽക്കാലിക പ്രവേശന വിലക്കാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളില്ലാതെ മടങ്ങിയെത്തുന്ന കനേഡിയൻ പൗരന്മാരും സ്ഥിരതാമസക്കാരും 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന നിയമവും പ്രാബല്യത്തിൽ വന്നു. ബഹാമാസ് 30 ദിവസത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയപ്പോൾ, വിമാനത്താവളങ്ങളിൽ കർശന പരിശോധന ആരംഭിച്ച ഇന്ത്യ, കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ സ്വന്തം പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗൾഫ് മേഖലയിലും ഇതിന്റെ പ്രതിഫലനങ്ങൾ ദൃശ്യമാണ്. ബഹ്‌റൈനും ജോർദാനും ദുരിതബാധിത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. തായ്‌ലൻഡ് തങ്ങളുടെ പ്രധാന വിമാനത്താവളമായ സുവർണഭൂമിയിൽ പ്രത്യേക സ്ക്രീനിംഗും ക്വാറന്റൈൻ സംവിധാനങ്ങളും ഒരുക്കി വരവ് നിയന്ത്രിച്ചപ്പോൾ, അതിർത്തികളിൽ ഐസൊലേഷൻ സൗകര്യങ്ങൾ സജീവമാക്കിക്കൊണ്ട് കെനിയയും പ്രതിരോധം ശക്തമാക്കി. മെക്സിക്കോയും വിമാനത്താവള പരിശോധനകൾ കർശനമാക്കുകയും കോംഗോ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതുജനങ്ങൾക്ക് നിലവിൽ വലിയ ഭീഷണിയില്ലെന്ന് വിലയിരുത്തിയ യൂറോപ്യൻ യൂണിയൻ, ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക എൻട്രി സ്ക്രീനിംഗ് ആവശ്യമില്ലെന്നാണ് നിലവിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ ആഗോളതലത്തിൽ യാത്രാ നിയമങ്ങൾ അതിവേഗം മാറിമറിയുന്നതിനാൽ ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യാൻ എയർലൈൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു.
Countries are tightening health and travel restrictions following the Ebola outbreak, while Emirates Airlines has issued warnings and advisories for passengers amid growing global concern over the virus spread.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."