തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരനും കുട്ടനാട് എം.എൽ.എ റെജി ചെറിയാനും തമ്മിൽ രൂക്ഷമായ വാക്പോര്. മണ്ഡലത്തിലെ ജനപ്രതിനിധിയെ അറിയിക്കാതെ റെജി ചെറിയാൻ സന്ദർശനം നടത്തിയത് തന്നെ പ്രകോപിപ്പിച്ചെന്ന് ജി. സുധാകരൻ പരസ്യമായി വിമർശിച്ചതോടെയാണ് തർക്കം തെരുവിലേക്ക് നീണ്ടത്. റെജി ചെറിയാന്റേത് ‘സമ്പത്തിന്റെ അഹങ്കാര’മാണെന്നും, മറ്റൊരു എം.എൽ.എയുടെ മുകളിൽ അധികാരം സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
എന്നാൽ, സുധാകരന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് റെജി ചെറിയാൻ മറുപടി നൽകിയത്. ഇവിടെ ആരും രാജാവ് ചമയേണ്ടതില്ലെന്നും, ആരുടെയും പേപ്പർ എഴുതിവാങ്ങിയല്ല താൻ എം.എൽ.എ ആയതെന്നും റെജി ചെറിയാൻ തിരിച്ചടിച്ചു.
"എന്നെ വ്യക്തിപരമായി ആക്ഷേപിച്ചാൽ മൂന്നിരട്ടിയായി തിരിച്ചുപറയും. വ്യക്തിഹത്യ നടത്തുമ്പോൾ നോക്കിയും കണ്ടും വേണം. കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എന്റെ പ്രസ്ഥാനം. മണ്ണ് വാരാനല്ല ഞാൻ തോട്ടപ്പള്ളിയിൽ പോയത്, പൊഴി തുറന്നുകിടക്കുകയാണോ എന്ന് പരിശോധിക്കാനാണ്. അതിനുള്ള പൂർണ്ണമായ അവകാശം കുട്ടനാട് എം.എൽ.എ എന്ന നിലയിൽ എനിക്കുണ്ട്." എന്നും റെജി ചെറിയാൻ തുറന്നടിച്ചു.
നാലും അഞ്ചും പെൻഷൻ വാങ്ങി കറങ്ങിനടക്കുന്ന ആളല്ല താനെന്നും, ആരുടെയും ശമ്പളം വാങ്ങുന്നില്ലെന്നും അദ്ദേഹം സുധാകരനെ പരിഹസിച്ചു. യു.ഡി.എഫ് എന്നത് ഒരു ജനാധിപത്യ സംവിധാനമാണെന്നും അവിടെ ആരും എം.എൽ.എമാരുടെ രാജാവാകാൻ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് ജി. സുധാകരൻ റെജി ചെറിയാനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. വകുപ്പ് മന്ത്രിയുമായി അടുത്ത ബന്ധമുള്ള റെജി ചെറിയാന്, തകർന്നു കിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചിരുന്നു. അതേസമയം, സുധാകരന്റെ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകാനാണ് റെജി ചെറിയാന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."