സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്
ന്യൂഡൽഹി: സി.ബി.എസ്.ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടിയുമായി കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കി.
വിവാദങ്ങൾക്ക് പിന്നാലെ സി.ബി.എസ്.ഇയുടെ പുതിയ ചെയർമാനായി എൽ.പി. സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്നാണ് ഈ അടിയന്തര അഴിച്ചുപണി. സ്ഥാനത്തുനിന്ന് മാറ്റിയ മുൻ ചെയർമാൻ രാഹുൽ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധവും പ്രധാനമന്ത്രിയുടെ ഇടപെടലും
പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയത്തിലും, കമ്പ്യൂട്ടർ അധിഷ്ഠിത 'ഓൺ സ്ക്രീൻ മാർക്കിംഗ്' രീതിയിലും വ്യാപകമായ ക്രമക്കേടുകളാണ് ഈ സീസണിൽ കണ്ടെത്തിയത്. ഇതോടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം വൻ രീതിയിൽ വിമർശനം അഴിച്ചുവിട്ടിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയത്തിൽ ഇടപെട്ടതും മണിക്കൂറുകൾക്കകം ഉന്നത തലപ്പത്ത് നടപടിയുണ്ടായതും.
സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം; സമിതിയെ നിയോഗിച്ചു
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ പ്രത്യേക ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ ചെയർപേഴ്സണായ എസ്. രാധാ ചൗഹാനാണ് അന്വേഷണ സമിതിയുടെ ചുമതല.
പരീക്ഷാ മൂല്യനിർണയത്തിന്റെ കമ്പ്യൂട്ടർ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഓൺ സ്ക്രീൻ മാർക്കിംഗ് സേവനങ്ങളിൽ വന്ന വീഴ്ചകളെക്കുറിച്ചാണ് പ്രധാനമായും സമിതി അന്വേഷിക്കുക.
പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനും, നഷ്ടപ്പെട്ട സി.ബി.എസ്.ഇയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനുമാണ് പുതിയ ഉദ്യോഗസ്ഥരെ അടിയന്തരമായി ചുമതല ഏൽപ്പിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."