നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയത്തുൽ ഉലമയോടുള്ള തന്റെ അഗാധമായ നന്ദിയും കടപ്പാടും അറിയിക്കാൻ കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിൽ നേരിട്ടെത്തി അബ്ദുൽ റഹീം. രാവിലെ പത്ത് മണിയോടെയാണ് സമസ്ത കാര്യാലയത്തിൽ അബ്ദുൽ റഹീം എത്തിയത്.
സഊദി ജയിലിൽ നിന്ന് മോചിതനായി വീട്ടിലെത്തിയ ശേഷമുള്ള റഹീമിന്റെ ആദ്യ യാത്രയായിരുന്നു ഇത്. തന്റെ മോചനത്തിന് വേണ്ടി പ്രാർഥിച്ചതിനും മറ്റു സഹായ സഹകരണങ്ങൾ ചെയ്തതിനും സമസ്തയിലെ എല്ലാ നേതാക്കളോടുമുള്ള നന്ദിയും അബ്ദുൽ റഹീം അറിയിച്ചു.
സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ, എം.ടി അബ്ദുള്ള മുസ്ലിയാർ, പി.കെ മൂസകുട്ടി ഹസ്രത്ത്, കെ. മോയിൻ കുട്ടി മാസ്റ്റർ, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, തുടങ്ങിയ നേതാക്കളുമായി സംസാരിച്ചു. തന്റെ കടപ്പാട് റഹീം നേരിട്ട് എത്തി അറിയിച്ചു. ഇന്ന് സമസ്ത മുശാവറ യോഗം നടക്കുന്നതിനിടെയായിരുന്നു റഹീമിന്റെ സന്ദർശനം.
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുൽറഹീം. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
റിയാദിൽ ഡ്രൈവർ ജോലിക്കായാണ് അബ്ദുൾ റഹീം എത്തിയത്. എന്നാൽ അപകടത്തെത്തുടർന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന 15 വയസുകാരനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ ചെന്ന ശേഷമാണ്. വീട്ടിലെ പ്രാരാബ്ദങ്ങൾ ഓർത്ത് റഹീം അതുകൂടി ചെയ്യാൻ തയാറായി. ഒരു ദിവസം 15 കാരനെയും കൊണ്ട് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു റഹീം. ഇതിനിടെ റോഡിൽ ചുവന്ന സിഗ്‌നൽ ലംഘിച്ച് യാത്ര ചെയ്യാൻ കുട്ടി നിർബന്ധിച്ചു. എന്നാൽ ട്രാഫിക് സിഗ്നൽ ലംഘിക്കാൻ റഹീം തയ്യാറായില്ല.
കുട്ടി തുപ്പുകയും അടിക്കുകയും ചെയ്തതോടെ തടയാൻ ശ്രമിച്ച റഹീമിന്റ കൈ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന യന്ത്രത്തിൽ തട്ടുകയും യന്ത്രം തകരാറിലാവുകയും ചെയ്തു. ഇത് കുട്ടിയുടെ മരണത്തിലേക്ക് നയിക്കുമെന്ന് റഹീം ഒരിക്കലും വിചാരിച്ചിരുന്നില്ല. 2006 ഡിസംബർ 24 നാണ് സംഭവം നടന്നത്. അന്നുമുതൽ നീണ്ട 20 വർഷമായി റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുകയായിരുന്നു റഹീം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തതും ചരിത്രമായിരുന്നു. റഹീമിന്റെ ഉമ്മയുടെ കണ്ണിൽ നിന്നിറ്റു വീണ കണ്ണീർതുള്ളികൾക്ക് പകരമായി കേരളം നൽകിയത് 34 കോടി സ്നേഹമാണ്. 34,45,47,519 രൂപയാണ് കുറഞ്ഞ ദിവസത്തിനുള്ളിൽ റഹീമിനായി കേരളം സ്വരൂപിച്ചത്.
വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ 15 മില്യൺ റിയാലാണ് (34 കോടി രൂപ) സഊദി ബാലന്റെ കുടുംബം ആവശ്യപ്പെട്ടത്. ഇതോടെ റഹീമിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ നിയമ സഹായ സമിതി രൂപീകരിച്ച് തുക സ്വരൂപിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ക്രൗഡ്ഫണ്ടിങ് ഡൊണേഷൻ കലക്ഷൻ ആപ്പിലൂടെയാണ് ഫണ്ട് സ്വരൂപിച്ചത്.
ഇതിനുപുറമെ വ്യക്തികളും സംഘടനകളും നേരിട്ടും തുകയെത്തിച്ചു. 34 കോടി രൂപ സ്വരൂപിക്കലായിരുന്നു ലക്ഷ്യം. 2024 ഏപ്രിൽ 16ന് മുമ്പ് തുക നൽകണമെന്നാണ് സഊദിയിലെ കുടുംബം അറിയിച്ചത്. എന്നാൽ, കാരുണ്യം പ്രവഹിച്ചപ്പോൾ മൂന്ന് ദിവസം മുമ്പുതന്നെ തുക സ്വരൂപിക്കാനായി. സെക്കൻഡിൽ ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം എല്ലാവരും ഇതിൽ പങ്കാളികളായി.
വിവിധ പ്രവാസി സംഘടനകൾ, മതസംഘടനകൾ, ചാരിറ്റി സംഘടനകൾ എന്നിവയെല്ലാം ധനസമാഹരണത്തിന് രംഗത്തിറങ്ങി. ഒരു കോടി രൂപ നൽകിയതിന് പുറമെ യാചകയാത്ര നടത്തി ബോബി ചെമ്മണ്ണൂർ ധനശേഖരണത്തിൽ മുഖ്യപങ്ക് വഹിച്ചു.
പെരുന്നാൾ ദിനത്തിൽ പള്ളികൾ കേന്ദ്രീകരിച്ചും ധനശേഖരണം നടന്നു. ബസുകൾ കാരുണ്യയാത്ര നടത്തി ഒരുദിവസത്തെ കലക്ഷൻ റഹീമിന്റെ മോചനത്തുകയിലേക്ക് നൽകി. മഹല്ലുകൾ കേന്ദ്രീകരിച്ചും മറ്റും ബക്കറ്റ് പിരിവുകളും വിവിധ കൂട്ടായ്മകൾ, സാംസ്‌കാരിക സംഘടനകൾ, രാഷ്ടീയ യുവജന പ്രവർത്തകർ, ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, സാധാരണക്കാർ, വിവിധ ചാരിറ്റി പ്രവർത്തകർ, പണ്ഡിതന്മാർ, വ്ളോഗർമാർ തുടങ്ങി മലയാളി ലോകം ഒന്നാകെ ഫണ്ട് ശേഖരണം ഏറ്റെടുത്തു.
സമൂഹമാധ്യമങ്ങളിലും നിരവധി പേർ രംഗത്തിറങ്ങി. റഹീമിന്റെ മോചനമെന്ന ചരിത്രദൗത്യത്തിന് ഞാനും പങ്കാളിയാകുന്നു എന്ന സ്റ്റാറ്റസ് കാംപയിനും ശ്രദ്ധേയമായി. അങ്ങനെ സമാനതകളില്ലാത്ത ഫണ്ട് സമാഹരണത്തിന് നാട് സാക്ഷിയായി.
ഫണ്ട് ശേഖരണം നിർത്തിയിട്ടും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് പണവുമായി റഹീമിന്റെ വീട്ടിലേക്കെത്തിയത്. നിയമസഹായ സമിതി പണം സ്വീകരിക്കാതായതോടെ ചിലർ റഹീമിന്റെ ഉമ്മയെ പണം ഏൽപ്പിച്ചു മടങ്ങുകയും ചെയ്തു. ദയാധനം കൈമാറിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിലാണ് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. തുടർന്ന് വിധിച്ച തടവുശിക്ഷ കൂടി പൂർത്തിയാക്കിയാണ് റഹീം നാട്ടിലെത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."