സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം
ദമാം: വ്യത്യസ്ത കേസുകളിലായി മലയാളികളടക്കം ജയിൽ തടവുകാരുടെ അംഗസംഖ്യ ദൗർഭാഗ്യകരമായി വർദ്ധിക്കുന്നു. സഊദി ഗവണ്മെൻ്റിൻ്റെ കർശനമായ നിയമങ്ങളുണ്ടായിട്ടും ഇവയൊന്നും വകവെക്കാതെ നിയമത്തെ മറി കടന്നും കുറുക്കുവഴികളിലൂടെ പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന വ്യാമോഹങ്ങളുമാണ് പലരും പിടിയിലാവുന്നത്. മദ്യവാറ്റ് വിൽപന, മദ്യ ഉപയോഗം, മയക്കുമരുന്ന് വിൽപനയും ഉപയോഗവും, ബേങ്ക് എക്കൗണ്ടിൽ ആവശ്യമായ തുകയില്ലാതെ ചെക്ക് നൽകൽ, കളവ്, സാമ്പത്തിക ഇടപാട്, രേഖകളിൽ കൃത്രിമം കാണിക്കൽ, ലൈംഗികാധിക്രമം, നിരോധിത മേഖലകളിൽ മീൻ പിടുത്തം ഇങ്ങനെ വ്യത്യസ്ത കേസുകളിൽ പെട്ട നൂറ്റിപത്തൊമ്പതോളം ഇന്ത്യക്കാരാണ് കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ ജയിലിൽ മാത്രം കഴിയുന്നത്.
ഇതിൽ അൻപത് ശതമാനത്തോളം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തടവുകാരാണെന്നത് ഏറെ ഞെട്ടിക്കുന്നത്. മയക്കുമരുന്ന് കേസുകൾക്ക് വധശിക്ഷയടക്കം അതി കഠിന ശിക്ഷകളാണെന്ന് അറിഞ്ഞിട്ടും അതിൽ പോയി തല വെക്കുന്നതിൽ മലയാളികളും ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യ താല്പര്യത്തിന് വിരുദ്ധമായി പലരും നിസ്സാരമായി കണ്ട് നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ പെട്ട് പിടി വീഴുമ്പോഴാണ് അപകടാവസ്ഥ മനസിലാവുന്നത്.
കുടുംബ സംരക്ഷണത്തിന്നായി വന്ന ആരും തന്നെ ഇത്തരം നിയമവിരുദ്ധ കൃത്യങ്ങളിൽ പെടാതിരിക്കാനുള്ള ജാഗ്രതയോടെ രാജ്യത്തിൻ്റെ നിയമങ്ങൾപാലിക്കൽ സുരക്ഷയുടെ ഭാഗമാണെന്ന് പ്രവാസികൾ ഇനിയെങ്കിലും ഗൗരവത്തോടെ മനസിലാക്കേണ്ടതുണ്ട്. ഇങ്ങനെ തടവിലാവുന്നവരുടെ നാട്ടിലെ കുടുംബങ്ങളും കാര്യങ്ങളുടെ വ്യക്തതയറിയാതെ അവരും മാനസിക പ്രയാസങ്ങളനുഭവിക്കേണ്ട അവസ്ഥയും ദൗർഭാഗ്യകരമാണ്. വർഷത്തിലൊരിക്കൽ പെയ്തിറങ്ങുന്ന രാജകാരുണ്യം പലർക്കും ആശ്വാസം ലഭിക്കുമെങ്കിലും വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമാണ് ലഭ്യമാകുക. അത് തന്നെ കഠിനമായ കൃമിനൽ കുറ്റകൃത്യങ്ങളിൽ പെടാത്തവർക്ക് മാത്രവുമാണ്.
നിലവിൽ, രാജകാരുണ്യത്തിൽ നാൽപത്തി ഒന്നോളം തടവുകാർക്ക് മോചനം ലഭിക്കാനവസരം ലഭിച്ചിരിക്കയാണ്. ശിക്ഷാകാലാവധി കഴിഞ്ഞ മറ്റ് ചില മലയാളികളടക്കം പതിനഞ്ചോളം ഇന്ത്യക്കാർക്കും താമസിയാതെ നാടണയാൻ അവസരം കൈവന്നിട്ടുണ്ട്. ഇതിൽ ആറോളം പേർ പാസ്പോർട്ട് ഇല്ലാത്തവരും കാലാവധി തീർന്നവരുമായതിനാൽ ഔട്ട് പാസിന്ന് അപേക്ഷിക്കാനുള്ള രേഖകൾ തയാറാക്കാനായി ഇന്ത്യൻ എംബസിയുടെ ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."