കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ (Terminal 1) ഇറാൻ വിക്ഷേപിച്ച 'ഷഹീദ്-136' കാമികാസി (ആത്മഹത്യാ) ഡ്രോൺ പതിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മൂന്ന് മലയാളികൾ ഉൾപ്പെടെ 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍ (55) ആണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിനുള്ളിലെ കടകളിൽ ജോലി ചെയ്യുന്ന ഒരു യുവതിയും രണ്ട് യുവാക്കളുമാണ് പരിക്കേറ്റ മലയാളി ജീവനക്കാർ.
ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി തടസ്സപ്പെടുകയും വ്യോമപാത താൽക്കാലികമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നിഷേധിച്ച് ഇറാൻ
കിഴക്ക് ദിശയിൽ നിന്ന് താഴ്ന്നുപറന്നു വന്ന ഡ്രോൺ ഒന്നാം ടെർമിനലിലേക്ക് ഇടിച്ചിറങ്ങുന്നതിന്റെയും തുടർന്നുണ്ടാകുന്ന ശക്തമായ സ്ഫോടനത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തകർന്ന അവശിഷ്ടങ്ങളിൽ നിന്ന് ഇറാന്റെ ഷഹീദ് ഡ്രോണുകളിൽ ഉപയോഗിക്കുന്ന MD550 എൻജിൻ കണ്ടെടുത്തതായി പ്രതിരോധ വിദഗ്ദ്ധർ സ്ഥിരീകരിച്ചു.
എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിഷേധിച്ചു. തങ്ങൾ വിമാനത്താവളം ലക്ഷ്യമിട്ടിട്ടില്ലെന്നും, തങ്ങളുടെ മിസൈലുകളെ പ്രതിരോധിക്കാൻ യുഎസ് സൈന്യം പ്രയോഗിച്ച പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലിന് സംഭവിച്ച തകരാറാണ് ടെർമിനലിൽ പതിക്കാൻ കാരണമായതെന്നുമാണ് ഇറാന്റെ വാദം.
യുഎസ് - ഇറാൻ പോര് കടുക്കുന്നു
ഖേഷ്മ് ദ്വീപിലെ കമ്മ്യൂണിക്കേഷൻ ടവർ ഉൾപ്പെടെയുള്ള തങ്ങളുടെ താവളങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് കുവൈത്തിനും ബഹ്‌റൈനും നേരെ ആക്രമണം നടത്തിയതെന്നാണ് ടെഹ്‌റാൻ വ്യക്തമാക്കുന്നത്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇറാൻ അവകാശപ്പെട്ടു. ഭൂരിഭാഗം ഭീഷണികളും തങ്ങൾ പ്രതിരോധിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
സിവിലിയൻ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തെ വിവിധ ഗൾഫ് രാജ്യങ്ങളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ എംബസി അധികൃതർ രംഗത്തുണ്ട്. വ്യോമയാന മന്ത്രാലയം അടിയന്തര സുരക്ഷാ പ്ലാൻ ആക്ടിവേറ്റ് ചെയ്തതായും നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
English summary : Amid escalating regional tensions, Kuwait International Airport’s Terminal 1 was struck by an Iranian 'Shahed-136' kamikaze drone, leaving one Indian national dead and 63 others injured, including three Malayalis. The deceased has been identified as Mansoor Ahmed Rahman (55), a native of Madhya Pradesh. The injured Malayalis—a young woman and two young men—were employees working at retail shops inside the airport terminal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."