സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന
തിരുവനന്തപുരം: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മൂന്നാർ ഒാപറേഷനിലെ ദൗത്യസംഘാംഗവുമായ കെ. സുരേഷ് കുമാറിന്റെ ആത്മകഥ സി.പി.എമ്മിന് പുതിയ തലവേദനയാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്ന മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് കൂച്ചുവിലങ്ങിടാൻ എ.കെ.ജി സെന്ററിന്റെ ചാരനായി പ്രവർത്തിച്ചെന്ന് പുസ്തകത്തിൽ പറയുന്നു. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ വി.എസിനെ ഒറ്റപ്പെടുത്തിയെന്നും 'വി.എസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിൽ സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. ഫയലുകൾ മുഖ്യമന്ത്രിയായിരുന്ന വി.എസ് കാണുന്നതിന് മുമ്പ് തന്നെ എ.കെ.ജി സെന്ററിലേക്ക് കടത്തിയിരുന്നുവെന്നതാണ് പുസ്തകത്തിലെ സുപ്രധാന വെളിപ്പെടുത്തൽ.
ഇതിന് സി.പി.എം പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നുവെന്ന് പുസ്തകത്തിൽ വ്യക്തമാക്കുന്നു. വി.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കെ.എൻ ബാലഗോപാൽ, പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രൻ, സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറി എൻ. ചന്ദ്രശേഖര പണിക്കർ എന്നിവരായിരുന്നു ഫയൽ കടത്തലിന് പിന്നിൽ. ഏതെല്ലാം ഫയലുകൾ വി.എസ് കാണണം, അതിൽ എന്ത് തീരുമാനമെടുക്കണം എന്ന് നിശ്ചയിച്ചിരുന്നത് എ.കെ.ജി സെന്ററിൽ നിന്നായിരുന്നു. പണിക്കർ വഴി എ.കെ.ജി സെന്ററിലേക്ക് പോകുന്ന ഫയലുകൾ, പാർട്ടി നിർദേശിക്കുന്ന തീരുമാനങ്ങളുടെ കുറിപ്പുകളോടെയാണ് തിരികെ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിയിരുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ വി.എസ് സ്വന്തം ഓഫിസിൽ പോലും നിസഹായനായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. വി.എസിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീലാ തോമസ് മുഖ്യമന്ത്രിയുടെ മുറിയിലെത്തുമ്പോൾ അവർ എന്താണ് സംസാരിക്കുന്നതെന്ന് ഒളിഞ്ഞുകേൾക്കാൻ പാർട്ടിയുടെ വിശ്വസ്തരായ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ പാഞ്ഞെത്തുമായിരുന്നു. ഇവരുടെ നിരീക്ഷണം ശക്തമായതോടെ വി.എസ് സ്വന്തം ഓഫിസിൽ ഔദ്യോഗികകാര്യങ്ങൾ സംസാരിക്കുന്നത് പോലും നിർത്തി.
പലപ്പോഴും ഉദ്യോഗസ്ഥരെ മൊബൈൽ ഫോണിൽ അതീവ രഹസ്യമായി വിളിച്ച്, അടുത്തദിവസം രാവിലെ ക്ലിഫ് ഹൗസിലേക്ക് വരാൻ വി.എസ് ആവശ്യപ്പെട്ടിരുന്നു. സ്മാർട് സിറ്റി കരാർ ഒപ്പിടാതിരിക്കാനായി ബാലഗോപാലും സംഘവും ഫയലുകൾ മുക്കിയതായും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്.
'വി.എസിന് തുടർഭരണം ലഭിക്കാതിരിക്കാൻ പിണറായി ശ്രമിച്ചു'
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻ സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. സുരേഷ് കുമാർ. 2011ലെ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ തോൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പാർട്ടി സ്ഥാനാർഥികളെ നിർത്തിയെന്ന് 'വി.എസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിൽ സുരേഷ് കുമാർ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."