ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു
തെഹ്‌റാന്‍: ഇറാന്റെ മിസൈല്‍ ആക്രമണത്തിന് മറുപടിയായി തെഹ്‌റാനില്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍. ഇസ്ഫഹാന്‍, തെഹ്‌റാന്‍, തബ്രീസ് എന്നിവിടങ്ങളില്‍ കനത്ത ആക്രമണം നടത്തിയെന്നാണ് അവകാശവാദം. ഇസ്‌റാഈല്‍ ആക്രമണം ഇറാന്റെ സൈനിക വിഭാഗമായ ഐആര്‍ജിസി സ്ഥിരീകരിച്ചു.
ഇസ്‌റാഈലിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് തിരിച്ചടിയെന്ന് ഇസ്‌റാഈല്‍ പറഞ്ഞു. ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇരുരാജ്യങ്ങളും ഒരിക്കല്‍ കൂടി സംഘര്‍ഷത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. പ്രതിസന്ധി കണക്കിലെടുത്ത് ജിസിസി രാജ്യങ്ങളിലടക്കം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ 4.13നും 4.45നും തെഹ്‌റാനില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണം തെഹ്‌റാനിലെ ജനവാസ മേഖലയിലല്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം തുടങ്ങിയതോടെ തെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി.
അതേസമയം ഇസ്‌റാഈൽ ഏകപക്ഷീയമായി ലെബനനിൽ നടത്തുന്ന ആക്രമണത്തിൽ പ്രതികരിച്ചാണ് കഴിഞ്ഞ ദിവസം ഇറാൻ ഇസ്‌റാഈലിനെ ആക്രമിച്ചത്. ഇറാൻറെ മിസൈലാക്രമണം വൻ നാശനഷ്ടങ്ങളുണ്ടാക്കിയതായാണ് റിപ്പോർട്ട്. മൂന്ന് ഘട്ടങ്ങളിലായി പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്‌റാഈലിന് നേരെ തൊടുത്തുവിട്ടെന്നും ഇറാൻ മാധ്യമങ്ങൾ അറിയിച്ചിരുന്നു.
ഇസ്‌റാഈലിലെ റാമത്ത് എയർബേസ് ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ അപ്രതീക്ഷിത ആക്രമണം. മിസൈലുകൾ ഫലപ്രദമായി പ്രതിരോധിച്ചെന്ന് ഇസ്‌റാഈൽ പ്രതികരിച്ചെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് വിവരം. വ്യോമതാവളത്തിന് സമീപത്തെ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ചില സ്വതന്ത്ര മാധ്യമങ്ങൾ പുറത്തുവിട്ടു. ഇസ്‌റാഈലിന് വലിയ തകർച്ച നേരിട്ടതായി ഇറാൻ മാധ്യമങ്ങളും വാർത്ത നൽകി.
ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിൻവാങ്ങിയെന്ന് പ്രഖ്യാപിച്ചതിന് ശേഷം ലെബനനിൽ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഇസ്‌റാഈൽ നടത്തുന്നത്. പശ്ചിമേഷ്യയിൽ ഇസ്‌റാഈൽ നടത്തുന്ന തുടർച്ചയായ സൈനിക ഇടപെടലിന് തിരിച്ചടിയായാണ് ഇസ്‌റാഈലിനെ കടന്നാക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്‌റാഈൽ എല്ലാ പരിധികളും ലംഘിച്ചെന്നും, അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോൾ നടത്തിയതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പ്രതികരിച്ചു. ലെബനനിൽ ആക്രമണം തുടർന്നാൽ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."