പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം: ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് ഹൈക്കോടതി
കൊച്ചി: 2010 നും 2023 നും ഇടയിൽ പാലക്കാട് ജില്ലയിൽ നടന്ന കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട 23 കേസുകളിൽ സി.ബി.ഐയോട് വിശദീകരണം തേടിയ ഹൈക്കോടതി, ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഏജൻസിയോട് നിർദേശിച്ചു.
സി.ബി.ഐ ആവശ്യപ്പെടുന്ന ഏതെങ്കിലും വിശദീകരണമോ വിവരങ്ങളോ പാലക്കാട് ജില്ലാ പൊലിസ് മേധാവിയിൽ നിന്ന് തേടാമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെന്നും ജസ്റ്റിസ് വി.എം ശ്യാം കുമാറും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസ് ഓഗസ്റ്റ് ആറിലേക്ക് മാറ്റി.
വാളയാറിലെ രണ്ട് പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടികൾക്ക് നീതി തേടി രൂപീകരിച്ച വാളയാർ നീതി സമര സമിതിയിലെ കെ. സലിൽ ലാൽ അഹമ്മദും മറ്റ് നാല് അംഗങ്ങളും സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വാളയാർ പെൺകുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്ന് പുറത്തുവന്ന കണ്ടെത്തലുകളുടെ വെളിച്ചത്തിൽ, പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളാണ് ഹരജിക്കാർ ഉന്നയിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും മറ്റ് രേഖകളും ചൂണ്ടിക്കാട്ടി പല കുട്ടികളുടെയും മരണം കൊലപാതകമോ വളരെ സംശയാസ്പദമോ ആണെന്ന് അവർ വാദിച്ചു, എന്നാൽ, കേസുകൾ തുടക്കത്തിൽ ആത്മഹത്യകളായി അവസാനിപ്പിച്ചിരുന്നു.
2026 ഫെബ്രുവരിയിൽ നടന്ന ഒരു മുൻ വാദം കേൾക്കലിൽ, വാളയാറിലെ പട്ടികജാതി പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാളയാർ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെയും മലബാർ സിമന്റ്‌സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ 11 ഉം എട്ടും വയസുള്ള രണ്ട് ആൺമക്കളുടെയും മരണവുമായി ബന്ധപ്പെട്ട് കസബ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസും സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ കോടതി സി.ബി.ഐയോട് നിർദേശിച്ചിരുന്നു.
2010 ൽ 11 വയസുള്ള ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പൊലിസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ക്രൈംബ്രാഞ്ചിനോടും നിർദേശിച്ചിരുന്നു. വ്യാഴാഴ്ച വിഷയം പരിഗണനയ്ക്ക് വന്നപ്പോൾ, സി.ബി.ഐ ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് 23 കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഏജൻസിയോട് ഹൈക്കോടി നിർദേശിക്കുകയായിരുന്നു.
കൊല്ലങ്കോട്ടെ 11 കാരിയുടെ മരണവും സി.ബി.ഐയ്ക്ക്
2010ൽ കൊല്ലങ്കോട് പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 11 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു. അന്വേഷണത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഇൗ കേസ് സി.ബി.ഐക്ക് കൈമാറാനും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നിട്ടും, കൃത്യമായി അന്വേഷിക്കാതെ കൊല്ലങ്കോട്ടെ പെൺകുട്ടി തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് പൊലിസ് എത്തിയതെന്നായിരുന്നു ആരോപണം.
The Kerala High Court has directed the Central Bureau of Investigation (CBI) to submit a report within one month regarding the probe into the unnatural deaths of 23 children in Palakkad district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."