പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ കളവ് പറയുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും മറിച്ച് മരവിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ കീഴടങ്ങിയിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കളവാണെന്നും ഗോവിന്ദൻ പറഞ്ഞു.
'ഞങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശൻ പറഞ്ഞിരുന്നു. ഇത്തരം നീക്കങ്ങളെ അറബിക്കടലിൽ തള്ളുമെന്നായിരുന്നു യു.ഡി.എഫ് നേതാക്കളുടെ നിലപാട്. അന്ന് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണിതെന്ന് ആരോപിച്ചവരാണ് ഇന്ന് അധികാരത്തിലെത്തിയ ശേഷം പദ്ധതി നടപ്പാക്കാൻ തയ്യാറാകുന്നത്,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് പണം വാങ്ങിയെന്നാണ് യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നതെന്നും എന്നാൽ അത് അടിസ്ഥാനരഹിതമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളോ ബ്ലോക്കുകളോ പോലും എൽ.ഡി.എഫ് സർക്കാർ നിശ്ചയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'കളവ് മാത്രം പറയുന്ന പ്രതിപക്ഷ നേതാവെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ കളവ് പറയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തിനുള്ളതെന്ന് പറയേണ്ടി വരുന്നത് ദുഃഖകരമാണ്. എന്നാൽ ഇപ്പോഴത്തെ സർക്കാർ ബി.ജെ.പിക്ക് വഴങ്ങിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്,' ഗോവിന്ദൻ ആരോപിച്ചു.
അതേസമയം, തളിപ്പറമ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ വിമർശനത്തെക്കുറിച്ചും കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് എം.വി ഗോവിന്ദൻ പ്രതികരിച്ചില്ല.
ഇതിനിടെ, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാനത്തിന് നിലവിൽ സാധ്യമല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ നഷ്ടപ്പെടുത്താതെയും വർഗീയ അജണ്ടകൾ അനുവദിക്കാതെയും പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന കാര്യമാണ് സർക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
CPM State Secretary M.V. Govindan alleged that Chief Minister V.D. Satheesan is lying on the issue related to the PM Shri scheme. He said the previous LDF government did not implement the scheme, but instead kept it in cold storage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."