ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; എല്‍ഡിഎഫ് പദ്ധതികള്‍ക്ക് പേരുമാറ്റം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള വ്യക്തമായ ബ്ലൂപ്രിന്റ് ബജറ്റിലില്ലെന്നും, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും പേരുമാറ്റി വീണ്ടും പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ട്രഷറിയില്‍ 6,300 കോടിയിലധികം രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഈ തുക ഉപയോഗിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാമായിരുന്നുവെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മോശമല്ലാത്ത സാഹചര്യത്തിലും വികസനക്ഷേമ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സന്ദേശമാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ധവളപത്രത്തിലുമുണ്ടായിരുന്നതെന്നും അതേ നിലപാടാണ് ബജറ്റിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബജറ്റിലെ മൊത്തം വകയിരുത്തലുകള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ലെന്ന് മനസിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക മേഖലയെ ബജറ്റ് അവഗണിച്ചുവെന്ന വിമര്‍ശനവും പിണറായി വിജയന്‍ ഉന്നയിച്ചു. ആസിയാന്‍ കരാറിന്റെ ആഘാതം മൂലം റബര്‍, നാളികേരം, നെല്ല് തുടങ്ങിയ മേഖലകള്‍ പ്രതിസന്ധി നേരിടുകയാണെന്നും, എന്നാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം കേരളത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ ബജറ്റില്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വികസനക്ഷേമ പദ്ധതികളില്‍ നിന്ന് പിന്മാറാനുള്ള മുന്‍കൂര്‍ ന്യായീകരണമായിരുന്നു സര്‍ക്കാരിന്റെ ധവളപത്രമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ക്ഷേമപദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചിരുന്നതെന്നും, എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശം പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉന്നയിച്ചിരുന്ന പല ആവശ്യങ്ങളെക്കുറിച്ചും ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും, എന്നാല്‍ ഇപ്പോഴത്തെ ബജറ്റില്‍ അതുസംബന്ധിച്ച വ്യക്തമായ പരാമര്‍ശങ്ങളില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പകരം വന്‍കിട മദ്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്ന സമീപനമാണോ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നയമാണ് ബജറ്റില്‍ കാണുന്നതെന്നും, പൊതുമേഖലയെയും സാമൂഹിക ക്ഷേമ പദ്ധതികളെയും ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് ബജറ്റില്‍ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
Opposition leader Pinarayi Vijayan criticized the state budget. He alleged that the budget lacks a clear blueprint to shape the future of Kerala, and that many projects implemented by the previous LDF government have simply been renamed and announced again.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."