'റൊണാൾഡോയെ മാത്രം നോക്കിയിരുന്നാൽ പണി പാളും'; പോർച്ചുഗലിനെതിരേ കന്നവാരോയുടെ മുന്നറിയിപ്പ്!
ഹൂസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ നേരിടാനൊരുങ്ങുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാത്രം ലക്ഷ്യമിട്ട് തന്ത്രങ്ങൾ മെനയുന്നത് വിഡ്ഢിത്തമായിരിക്കുമെന്ന് ഉസ്‌ബെക്കിസ്ഥാൻ പരിശീലകനും മുൻ ഇറ്റാലിയൻ ഇതിഹാസവുമായ ഫാബിയോ കന്നവാരോ. ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോയ്‌ക്കെതിരേ റൊണാൾഡോ മങ്ങിയ ഫോമിലായിരുന്നുവെങ്കിലും ഏത് നിമിഷത്തിലും കളി തിരിക്കാൻ പോന്ന അപകടകാരിയാണ് അദ്ദേഹമെന്ന് കന്നവാരോ തന്റെ കളിക്കാരെ ഓർമ്മിപ്പിച്ചു.
ആദ്യ മത്സരത്തിൽ കൊളംബിയയോട് 3-1 ന് തോറ്റ ഉസ്‌ബെക്കിസ്ഥാൻ, ലോകകപ്പ് അരങ്ങേറ്റത്തിൽ തങ്ങൾക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്ന മനോഭാവത്തോടെയാകും ഇന്ന് കളത്തിലിറങ്ങുക.
മാധ്യമങ്ങളോട് സംസാരിക്കവെ കനവാറോ ടീമിന്റെ തന്ത്രങ്ങളെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെ: 'നമുക്ക് ഇവിടെ നഷ്ടപ്പെടാൻ ഒന്നുമില്ല. കളി നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്ന പോർച്ചുഗൽ തുടക്കം മുതൽക്കേ ആക്രമിച്ചു കളിക്കുമെന്ന് ഞങ്ങൾക്കറിയാം. കൃത്യമായ തന്ത്രങ്ങളോടെ, മത്സരത്തിന്റെ അവസാന നിമിഷം വരെ പോരാടാനാണ് ഞങ്ങളുടെ തീരുമാനം.'
കൊളംബിയക്കെതിരെയുള്ള മത്സരത്തേക്കാൾ മികച്ച പോരാട്ടവീര്യം കളിക്കാർ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട കന്നവാരോ, എന്നാൽ മൈതാനത്ത് വെറുതെ ഓടി നടന്ന് ആവേശം കാണിക്കരുതെന്നും അത് നിയന്ത്രിതമായിരിക്കണമെന്നും കൂട്ടിച്ചേർത്തു.
റൊണാൾഡോ മാത്രമല്ല ഭീഷണി
'ക്രിസ്റ്റ്യാനോയിൽ മാത്രം കണ്ണ് വെച്ച് കളിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അദ്ദേഹം ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്നതിൽ തർക്കമില്ല. ഏത് സാഹചര്യത്തിൽ നിന്നും ഗോളടിക്കാൻ അദ്ദേഹത്തിന് കഴിയും, അതിനാൽ അതീവ ജാഗ്രത വേണം. എന്നാൽ പോർച്ചുഗൽ നിരയിൽ മറ്റ് ഒട്ടനവധി പ്രതിഭകളുണ്ട്, അവരുടെ ബെഞ്ചിലിരിക്കുന്നവർ പോലും മത്സരത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ളവരാണ്,' കന്നവാരോ പറഞ്ഞു.
കളിക്കാരനിൽ നിന്ന് പരിശീലകനിലേക്ക്
20 വർഷം മുൻപ് (2006ൽ) ഇറ്റലിയെ ലോകകിരീടത്തിലേക്ക് നയിച്ച നായകനായ കന്നവാരോ, ഒരു കളിക്കാരനായി ലോകകപ്പിൽ ഇറങ്ങുന്നതും പരിശീലകനായി എത്തുന്നതും തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് പങ്കുവെച്ചു.
'ഒരു കളിക്കാരനായിരിക്കുമ്പോൾ നമ്മൾ വ്യക്തിഗത പ്രകടനത്തെക്കുറിച്ചാണ് കൂടുതൽ ചിന്തിക്കുക. എന്നാൽ ഒരു കോച്ച് ആകുമ്പോൾ മുഴുവൻ ടീമിനെയും തന്ത്രങ്ങളെയും കുറിച്ച് ആലോചിക്കണം. ഞാൻ ലോകകപ്പ് ഉയർത്തിപ്പിടിക്കുന്ന വീഡിയോകളൊന്നും എന്റെ കളിക്കാരെ കാണിക്കാറില്ല, അതൊക്കെ 20 വർഷം മുൻപത്തെ കഥയാണ്. പകരം ഒത്തൊരുമയോടെ കളിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഞാൻ അവർക്ക് പറഞ്ഞു കൊടുക്കുന്നത്. ലയണൽ മെസ്സിക്കോ ഡീഗോ മാറഡോണയ്‌ക്കോ ഒക്കെ തനിയെ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിഞ്ഞേക്കും, എന്നാൽ നമ്മളെപ്പോലെയുള്ള ഒരു ടീമിന് കൂട്ടായ്മയാണ് പ്രധാനം,'- കന്നവാരോ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."