ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരേ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് രംഗത്തുവന്നത് യു.ഡി.എഫിന് തലവേദനയാവുന്നു. ഇതുമായി ബന്ധപ്പെട്ട് നിയാസും തദ്ദേശ മന്ത്രി കെ.എം ഷാജിയും തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമായി. താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാല്‍ തദ്ദേശവകുപ്പ് മന്ത്രി കെ.എം ഷാജി പറയുന്ന പണി ചെയ്യാമെന്ന വെല്ലുവിളിയുമായി നിയാസ് രംഗത്തെത്തി. എന്നാല്‍, ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കെ.എം ഷാജിയും വിശദീകരിച്ചു.
അതിനിടെ ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെനിയാസ് ആഭ്യന്തര മന്ത്രിയെ കണ്ടു. ശേഷാദ്രിനാഥിന് സംഘ്പരിവാറുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാറിനെ അനുകൂലിച്ചുകൊണ്ട് പല പോസ്റ്റുകളും ഇട്ടിട്ടുണ്ടെന്നും നിയാസ് നേരത്തെ ആരോപിച്ചിരുന്നു. നിയമനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയാസ് മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും കത്തയച്ചിട്ടുണ്ട്.
'ശേഷാദ്രിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പഴയ പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കണം. അതെല്ലാം പരിശോധിച്ച് കെ.എം ഷാജിക്ക് നല്‍കണം. എനിക്ക് വേണ്ട. ഷാജിക്ക് നല്‍കട്ടെ. അങ്ങനെയെങ്കിലും കാര്യങ്ങള്‍ വകുപ്പ് മന്ത്രിക്ക് ബോധ്യപ്പെടട്ടെ. കണ്ണുള്ളവര്‍ എല്ലാം കാണുന്നുണ്ട്. എന്നാല്‍, കാണേണ്ടവര്‍ കാണുന്നില്ല.' അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞ നിയാസ് മുഖ്യമന്ത്രിയെ ഇന്ന് കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാമ് നിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശേഷാദ്രിനാഥന്റെ നിയമനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു. നിയമനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തിരുത്തുമെന്നാണ് കരുതുന്നതെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു.
2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ. ഷാജഹാന്‍ വിരമിച്ച ഒഴിവിലാണ് എറണാകുളം സ്വദേശിയായ മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോണ്‍ഗ്രസ് അനുഭാവികളായ പലരുടെയും പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും ശേഷാദ്രിനാഥനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ശേഷാദ്രിനാഥന്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയും പിന്നീട് സംഘ്പരിവാര്‍ അനുകൂലിയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എം നിയാസ് രംഗത്തെത്തിയത്. മന്ത്രിസഭയുടെ തീരുമാനത്തിനെതിരേ നിയാസ് പരസ്യപ്രതികരണം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണെന്ന് വിലയിരുത്തലുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് നിയാസ്. വേണുഗോപാലിന്റെ അറിവോടെയാണോ നിയാസിന്റെ നീക്കങ്ങളെന്ന സംശയവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ പരിഗണിച്ചതിനെതിരേയും നേരത്തെ നിയാസ് രംഗത്തുവന്നിരുന്നു. വി.ഡി സതീശനെ ഉന്നമിട്ടാണ് നിയാസ് ആരോപണം ഉന്നയിച്ചതെന്ന സംശയം കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ക്കുണ്ട്. എന്നാല്‍, വകുപ്പ് മന്ത്രിയായ കെ.എം ഷാജി നിയാസിന്റെ ആരോപണത്തിനെതിരേ രംഗത്തുവന്നതോടെ ഇരുവരും തമ്മിലുള്ള വാക്‌പോരായി ഇത് മാറുകയായിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം കല്ലുകടികള്‍ ഉണ്ടാവുന്നതില്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥത ഉയരുന്നുണ്ട്.
അതേസമയം, പി.എം നിയാസ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാണാനാണ് നിയാസിന്റെ നീക്കം. ശേഷാദ്രിനാഥന്റെ സമൂഹമാധ്യമങ്ങളിലെ ഇടപെടലും പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തു നല്‍കുമെന്ന് നിയാസ് പറഞ്ഞു.
ഷാജി നല്ല രാഷ്ട്രീയക്കാരനാണ്. അദ്ദേഹം ആര്‍ക്കുവേണ്ടിയാണ് വേഷം കെട്ടുന്നതെന്ന് അറിയില്ല. ശേഷാദ്രിനാഥന്റെ നിയമനം യു.ഡി.എഫിന് വലിയ തിരിച്ചടിയാകും. ശേഷാദ്രിനാഥന്‍ നല്ല അഭിഭാഷകനും എന്റെ നാട്ടുകാരനും കോളജില്‍ ഒരേസമയത്ത് പഠിച്ചവരുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ മനോഭാവത്തെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും നിയാസ് പറഞ്ഞു.
kpcc general secretary pm niyas opposed the appointment of n seshadrinathan as kerala state election commissioner, triggering a political row with minister km shaji over the cabinet decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."