രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവന പണം മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രഫണ്ട് ധൂര്‍ത്തടിച്ചതായും അനധികൃതമായി ചെലവഴിച്ചതായും ആരോപണമുയര്‍ന്നു. ക്ഷേത്ര ട്രസ്റ്റ് നടത്തിയ വിവിധ പരിപാടികള്‍, ചില വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ചെലവഴിച്ചത് കോടികളാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രാണപ്രതിഷ്ഠാ ചടങ്ങ്, 2025ലെ മഹാകുംഭമേള, നവംബറില്‍ നടത്തിയ കൊടിയേറ്റ് ചടങ്ങ് എന്നിവയ്ക്കായി ചെലവഴിച്ച 124 കോടി രൂപയുടെ ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന പരാതിയെ കുറിച്ചും പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) പരിശോധന തുടങ്ങി.
പ്രാണപ്രതിഷ്ഠയുടെ പന്തല്‍ നിര്‍മാണത്തിന് 35.97 കോടി, അക്ഷത പൂജയ്ക്ക് 30.85 കോടി, പരസ്യഇനത്തില്‍ 21.77 കോടി അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനായി 14.62 കോടി എന്നിങ്ങനെ ചെലവിട്ടതായാണ് ക്ഷേത്ര ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.
ഇതോടൊപ്പം ആഘോഷപരിപാടിക്കിടെ ഭക്ഷണ ചെലവില്‍ 5.11 കോടിയും ഭക്തിഗാനം, വൈദ്യുതി ക്രമീകരണം, അനുബന്ധ ചെലവുകള്‍ എന്നീ ഇനങ്ങളില്‍ 3.5 കോടിയും ചെലവാക്കിയിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ ചെലവിനേക്കാള്‍ ഇരട്ടിയോളമാണ് കണക്കില്‍ കാണിച്ചിട്ടുള്ളതെന്നാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ഓഡിറ്റ് റിപ്പോര്‍ട്ടും ക്ഷേത്ര കണക്കുകളും എസ്.ഐ.ടി വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. കണക്ക് പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായി ജില്ലാ ഭരണകൂടവും അറിയിച്ചു.
അതിനിടെ, ക്ഷേത്രക്കൊള്ളയില്‍ പിടിയിലായ പ്രതികളുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും പണമിടപാടുകളെ കുറിച്ചും എസ്.ഐ.ടി വിശദമായ പരിശോധന തുടങ്ങി. പ്രതികളുടെ ആസ്തി, ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍, നിക്ഷേപങ്ങള്‍, സമീപകാലത്ത് വാങ്ങിയ വസ്തുവകകള്‍ എന്നിവയെ കുറിച്ചുള്ള പരിശോധനയാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."