രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം
ലഖ്‌നൗ: രാമക്ഷേത്ര തട്ടിപ്പില്‍ ക്ഷേത്ര മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായിയെ സംരക്ഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നീക്കമെന്ന് ആരോപണം. എസ്.ഐ.ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോട്ടില്‍ ചമ്പത് റായിക്കെതിരേ പരാമര്‍ശമില്ലാത്തത് ഉന്നതതല സമ്മര്‍ദത്തിന്റെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നു. കേസിൽ ഇതുവരെ പിടിയിലായ പ്രതികളുടെ മൊഴിയും ക്ഷേത്രത്തിലെ ഭരണപരമായ നടപടികളുമായി ബന്ധപ്പെട്ട മറ്റ് ക്രമക്കേടുകളും ചമ്പത് റായിക്കെതിരാണ്.
സംഭാവനപ്പണം എണ്ണുന്ന മുറിയിലെ ക്രമീകരണം, ഇവിടെ ജീവനക്കാരെ നിയോഗിച്ചത്, എണ്ണല്‍ സംഘത്തില്‍ തന്റെ ഡ്രൈവറായ ടിന്നു യാദവിനെ നിയമിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ ചമ്പത് റായിക്കെതിരേ കൃത്യമായ തെളിവുകള്‍ എസ്.ഐ.ടിക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും പരിഗണിക്കാതെ മോഷണം നടത്തിയത് ജീവനക്കാരും ഭരണപരമായ ക്രമക്കേടിന്റെ ഉത്തരവാദി ട്രസ്റ്റ് അംഗം അനില്‍ മിശ്രയും മാത്രമാണെന്ന കണ്ടെത്തലാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി നടത്തിത്.
അതേസമയം, എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും തുടരന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തേണ്ടിവരുമെന്നുമാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്റെ മൊഴിയും സംഭാവനപ്പണം മോഷ്ടിക്കുന്നതില്‍ ഇയാളുടെ പങ്കും തുടരന്വേഷണത്തില്‍ നിര്‍ണായകമാകും.
അതേസമയം, ചമ്പത് റായിക്കെതിരേ പ്രതികള്‍ നല്‍കിയ മൊഴി, മറ്റ് തെളിവുകള്‍ എന്നിവ അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഗുഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കം നടക്കുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."