വിഴിഞ്ഞം ഓഹരി കൈമാറ്റം: ചർച്ചകൾ എൽ.ഡി.എഫ് സർക്കാരിൻെറ കാലം മുതൽ; വി.ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പും എം.എസ്സി കമ്പനിയും തമ്മിലുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇടതു സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചുവെന്നാണ് കരുതേണ്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2025-ൽ എൽ.ഡി.എഫ് സർക്കാർ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എം.എസ്സി കമ്പനിയുടെ ഉന്നത പ്രതിനിധികൾ പങ്കെടുത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അന്നുമുതൽ തന്നെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്ന് കരുതേണ്ടി വരില്ലേയെന്നും ചോദിച്ചു.
ജൂലൈ ഒന്നിന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ വിദേശ നിക്ഷേപം എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണെന്ന് എഴുതിയതും ജൂൺ അഞ്ചിന് പ്രസിദ്ധീകരിച്ച വാർത്തയിൽ 'വിഴിഞ്ഞത്ത് വരും, എം.എസ്സി ടെർമിനൽ' എന്ന തലക്കെട്ടോടെ എം.എസ്സി 49 ശതമാനം ഓഹരി ലക്ഷ്യമിടുന്നുവെന്നും അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും എം.എസ്സി പ്രതിനിധികളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാരും അന്നത്തെ മുഖ്യമന്ത്രിയും സി.പി.എമ്മും അറിയാതെ ഇത്തരം ചർച്ചകൾ നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇത്രയും വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ടായിരിക്കെ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി കമ്പനിയുടെ ഭാഗത്തുനിന്ന് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഓഹരി കൈമാറ്റ നടപടികൾ ആരംഭിച്ചതെന്നും ഇതിൽ സർക്കാരിന്റെ അതൃപ്തി കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ ഒന്നിനാണ് അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകിയത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാതെ ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാർ ജൂലൈ രണ്ടിന് തന്നെ അതൃപ്തി അറിയിച്ചുവെന്നും തുടർന്ന് ജൂലൈ മൂന്നിന് അദാനി ഗ്രൂപ്പ് മറ്റൊരു കത്തും നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളാണ് എം.എസ്സി ഗ്രൂപ്പിന് കൈമാറാൻ ശ്രമിക്കുന്നതെന്നും ഈ കമ്പനിയിൽ സംസ്ഥാന സർക്കാർ ഓഹരി പങ്കാളിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഈ കമ്പനിയിൽ ഓഹരി പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കൺസഷൻ കരാറിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കൂടാതെ, ക്ലോസ് 5.8 പ്രകാരം കോമൺ യൂസ് ഫെസിലിറ്റി ഒരു കമ്പനിക്കും കുത്തകയാക്കാൻ കഴിയില്ലെന്നും ഓഹരി കൈമാറ്റത്തിന് സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും ആവശ്യമായിരിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Chief Minister V.D. Satheesan has said that discussions regarding the share transfer between Adani Group and MSC Company at Vizhinjam Port must have started during the previous Left government itself.He made this clear in his reply to a letter sent by Opposition Leader Pinarayi Vijayan on the issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."