ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക്
കോഴിക്കോട്: ബി.ജെ.പിയിലെ ഫണ്ട് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് കോടികളുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകളും പുറത്താവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കേന്ദ്രനേതൃത്വം നൽകിയ ഫണ്ടാണ് വിവിധ നേതാക്കൾ തട്ടിയെടുത്തത്. തൃശൂർ ജില്ലയിലേക്ക് നൽകിയ ഫണ്ടിൽ നിന്ന് നാലര കോടിയോളം രൂപ നഷ്ടപ്പെട്ടെന്ന പരാതിയാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയത്. മറ്റു പല ജില്ലകളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിതല അന്വേഷണം വ്യാപിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
തൃശൂർ സിറ്റി ജില്ലയുടെ പരിധിയിലുള്ള നിയോജക മണ്ഡലങ്ങളിലെ പ്രചാരണത്തിന് ലഭിച്ച ഒൻപത് കോടിയോളം രൂപയും പ്രവർത്തകരിൽ നിന്നും മറ്റുമായി പിരിച്ചെടുത്ത പണവുമെല്ലാം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ പണം ചില നേതാക്കൾ ചേർന്ന് ഇൻകം ടാക്‌സ് റെയ്ഡിന്റെ പേരുപറഞ്ഞ് ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പാർട്ടി സംസ്ഥാന ഭാരവാഹിയും ചില ജില്ലാ നേതാക്കളും കൂടിയാണ് പണം തട്ടിയെടുത്തതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഓഫിസിലെ സി.സി.ടി.വി കാമറകൾ ഉൾപ്പെടെ ഓഫാക്കിക്കൊണ്ടായിരുന്നു ഇവരുടെ നീക്കങ്ങൾ. ഇക്കാര്യം ജില്ലയിലെ പല നേതാക്കളുടെയും അറിവോടെയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. തൃശൂരിലെ പ്രധാന നേതാവിന്റെ പരാതിയെത്തുടർന്നാണ് തൃശൂരിലെ പണത്തട്ടിപ്പിന്റെ കാര്യവും കേന്ദ്ര നേതൃത്വം നിയോഗിച്ച ഓഡിറ്റിങ് സംഘം പരിശോധിച്ചത്. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ തൃശൂരിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് പാർട്ടിതല സമിതി പ്രത്യേകമായി അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."