അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ
അടൂർ: അടൂർ കോട്ടമുകളിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷമാണ് പൊലിസ് ഈ നിഗമനത്തിലെത്തിയത്. അടൂർ കണ്ണങ്കോട് കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹാനയെ (31) ആണ് കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ വീട്ടിലെ സ്റ്റെയർകെയ്സിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തായ ഏഴംകുളം സ്വദേശി അരുണിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷെഹാനയുടെ മരണത്തിൽ അരുണിനെതിരെ ശക്തമായ ആരോപണവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് വീട്ടിൽ നിന്ന് വലിയ രീതിയിലുള്ള ബഹളവും തർക്കവും കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകി. ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലറെത്തി ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലുണ്ടായിരുന്ന അരുൺ വാതിൽ തുറന്നത്. അകത്തു കയറി നടത്തിയ പരിശോധനയിലാണ് ഷെഹാനയെ സ്റ്റെയർകെയ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സമയത്ത് അരുണിന്റെ മുഖത്തും ശരീരത്തിലും മാന്തിപ്പറിച്ച നിലയിലുള്ള മുറിവുകളും രക്തക്കറയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ വീടിന്റെ നിലത്തും കോണിപ്പടികളിലും രക്തപ്പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർധിപ്പിച്ചു. ഇതോടെയാണ് ഷെഹാനയുടേത് കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചത്.
തുടർന്ന് സംഭവസ്ഥലത്തു നിന്നു തന്നെ കസ്റ്റഡിയിലെടുത്ത അരുണിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മരണത്തിന് മുൻപ് ഷെഹാനയുമായി കടുത്ത വാക്കുതർക്കവും കയ്യാങ്കളിയും നടന്നതായി ഇയാൾ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പരസ്പരം ആക്രമിച്ചപ്പോഴാണ് അരുണിന്റെ ശരീരത്തിൽ മുറിവുകളേറ്റതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഫോറൻസിക് വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റുമാരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് അടൂർ പൊലിസ് അറിയിച്ചു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹാന കുറച്ചുകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അടൂർ പൊലിസ്, കസ്റ്റഡിയിലുള്ള അരുണിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
a young woman was found dead under mysterious circumstances in adoor. the preliminary post-mortem report suggests the cause of death was suicide. following the incident, the police have taken her male friend into custody for further questioning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."