ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം
കൊല്ലം: വകുപ്പുകളുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി ബി.ഐ.എം.എസിൽ (ബിൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) പരീക്ഷണാടിസ്ഥാനത്തിൽ ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ തീരമാനിച്ചു. അക്കൗണ്ടന്റ് ജനറലിന്റെ ശുപാർശ പരിഗണിച്ച് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ധനകാര്യം, ട്രഷറീസ്, നാഷനൽ സേവിങ്‌സ്, സ്റ്റേറ്റ് ഇൻഷുറൻസ്, സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്.
അനുമതി നൽകിയിട്ടുള്ള വകുപ്പുകളിലെ ഡി.ഡി.ഒമാർ ബില്ലുകൾ തയാറാക്കുമ്പോൾ അനുബന്ധ വൗച്ചറുകൾ, ഇൻവോയിസുകൾ, മറ്റ് രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഈ രേഖകൾ ഇ സൈൻ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് ആധികാരികമാക്കി ബില്ലിനൊപ്പം ഇലക്ട്രോണിക് രീതിയിൽ ബന്ധപ്പെട്ട ട്രഷറിയിലേക്ക് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, നിലവിലുള്ള പേപ്പർ അടിസ്ഥാനത്തിലുള്ള ബിൽ സമർപ്പണ രീതി തുടരും. ഇലക്ട്രോണിക് സമർപ്പണത്തോടൊപ്പം നിലവിൽ പാലിച്ചുവരുന്ന രീതിയിൽ ഹാർഡ് കോപ്പികളും ട്രഷറിയിൽ സമർപ്പിക്കണം.
ട്രഷറീസ് ഡയരക്ടർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും, ബി.ഐ.എം.എസിൽ വഴി ലഭിക്കുന്ന ഡിജിറ്റൽ രേഖകളും സമർപ്പിക്കുന്ന ബില്ലും രേഖകളും പരിശോധിച്ച് ബില്ലുകൾ പാസാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കാനും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. പരീക്ഷണടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഇ - വൗച്ചർ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തും. ലഭിക്കുന്ന അഭിപ്രായങ്ങൾ വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ സാങ്കേതിക, നടപടിക്രമപരമായ മാറ്റങ്ങൾ വരുത്തി ഒക്ടോബറോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലേക്കും ഇ-വൗച്ചർ സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ട്രഷറി കോഡ് ഉൾപ്പെടെയുള്ള ചട്ടഭേദഗതികൾ പിന്നീട് പ്രത്യേക ഉത്തരവായി പുറപ്പെടുവിക്കും.
സർക്കാർ ധനകാര്യ ഇടപാടുകളിൽ പേപ്പർ ഉപയോഗം കുറയ്ക്കുക, രേഖകളുടെ സുരക്ഷയും സുതാര്യതയും വർധിപ്പിക്കുക, ബിൽ പ്രോസസിങ് വേഗത്തിലാക്കുക, ഡിജിറ്റൽ ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-വൗച്ചർ സംവിധാനം നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഡിജിറ്റൽ ധനകാര്യ ഭരണ സംവിധാനത്തിലേക്കുള്ള സുപ്രധാന നീക്കത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."