എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: യു.എ.ഇ ഉൾപ്പെടെ നാല് വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ കരാറുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ അടിയന്തര ഹരജി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ടെൻഡർ അനുവദിക്കുന്നതിനായുള്ള സാങ്കേതിക മൂല്യനിർണ്ണയ പ്രക്രിയയിൽ അനിയന്ത്രിതമായ തീരുമാനങ്ങളും യുക്തിരഹിതവും സുതാര്യതയില്ലായ്മയും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജൂലൈ 15-ന് ഡൽഹി ഹൈക്കോടതി ടെൻഡർ റദ്ദാക്കിയത്. ട്രാവൽ ടെക്നോളജി പ്ലാറ്റ്‌ഫോമായ 'ഇ-ട്രാവ് ടെക്' (eTrav Tech), ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കേഷൻ അതോറിറ്റിയായ 'വെരാസിസ്' (Verasys) എന്നിവർ സമർപ്പിച്ച ഏഴ് ഹരജികളിലാണ് ജസ്റ്റിസ് അനിൽ ക്ഷേത്രപാൽ, ജസ്റ്റിസ് ഷൈൽ ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നേരത്തെ വിധി പ്രസ്താവിച്ചത്.
വിദേശകാര്യ മന്ത്രാലയം നടത്തിയ മൂല്യനിർണയത്തിൽ ഗുരുതരമായ ഒട്ടനവധി പോരായ്മകൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുൻകൂട്ടി വെളിപ്പെടുത്താത്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുക, കൃത്യമായ കാരണങ്ങളില്ലാതെ മാർക്ക് കുറയ്ക്കുക, പരസ്പരവിരുദ്ധമായ മാർക്കിങ് രീതി അവലംബിക്കുക, വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് ഹൈക്കോടതി കണ്ടെത്തിയത്.
രണ്ട് ബിഡ്ഡർമാർക്കും അവരുടെ നിർദ്ദേശങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കാതെ വളരെ കുറഞ്ഞ മാർക്ക് നൽകിയത് ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന്റെ ലംഘനമാണെന്നും, ഇത് സ്വാഭാവിക നീതിക്കും സുതാര്യമായ ഭരണനടപടികൾക്കും വിരുദ്ധമാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി കരാർ റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് കേന്ദ്രം ഇപ്പോൾ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
The Central Government has approached the Supreme Court to challenge a Delhi High Court verdict regarding the cancellation of visa and passport processing contracts in Indian embassies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."