സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്
തിരുവനന്തപുരം: വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നുകയറുന്നത് തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച 10 മിഷനുകൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമിഷൻ ഉത്തരവിട്ടു. 2025 ഫെബ്രുവരി 23-ന് സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാൻ കമിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകി.
ജനവാസ മേഖലയും വനവും വേർതിരിക്കുന്ന അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമമാണെന്ന് സർക്കാർ ഉറപ്പുവരുത്തണം. വേലികൾ ഇല്ലാത്ത ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്ന പദ്ധതികൾ വേഗത്തിലാക്കണമെന്നും കമിഷൻ ഉത്തരവിൽ വ്യക്തമാക്കി. ചെമ്പൻകോട് സി. മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് കമിഷന്റെ ഈ അടിയന്തര ഇടപെടൽ.
വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽ (ഭരണം) നിന്ന് കമിഷൻ റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതമാണെന്നും ഇതിൽ 30 പഞ്ചായത്തുകളിൽ പ്രശ്നം അതിരൂക്ഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വന്യജീവി സംഘർഷത്തെ ഇതിനകം തന്നെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവുമധികം സംഘർഷം അനുഭവപ്പെടുന്ന വയനാട് ജില്ലയിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുകയും, ഇരകൾക്കുള്ള സഹായധനം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, വന്യമൃഗങ്ങൾ ജനവാസമേഖലയിൽ പ്രവേശിക്കുന്നതും മനുഷ്യജീവന് നിരന്തരം ഭീഷണിയാകുന്നതുമായ സാഹചര്യങ്ങൾ തുടരുകയാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ കമിഷൻ കർശന നിർദ്ദേശം നൽകിയത്.
the kerala state human rights commission has directed the government to immediately complete all ongoing projects aimed at mitigating human wildlife conflicts, noting that 273 panchayats across the state have been severely affected by the issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."