HOME
DETAILS

മലയാളത്തിലൊഴുകിയ പ്രവാചകാനുരാഗം

  
backup
November 10 2019 | 05:11 AM

songs-about-prophet-in-malayalam

 

 

ഇ ന്ന ബൈത്തന്‍ അന്‍ത
സാകിനുഹൂ
ലൈസ മുഹ്താജന്‍ ഇലസ്സൂറുജി

പുണ്യ റബീഹുല്‍ അവ്വല്‍...
പ്രവാചക കീര്‍ത്തനങ്ങളാല്‍ രാവിരവുകള്‍ ഭക്തിസാന്ദ്രം. നാടെങ്ങും മക്കാമണല്‍ക്കാട്ടില്‍ പിറന്ന പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ അലയൊലികള്‍. മൗലീദിന്റെ ശീലുകളിലൂടെ പ്രവാചക സ്തുതി ഗീതങ്ങള്‍ മാത്രം. അറബി ബൈത്തുകളില്‍ നിന്ന് മാലപ്പാട്ടിലേക്കും, പിന്നീട് മാപ്പിളപ്പാട്ടിലേക്കും സന്നിവേശിപ്പിച്ച പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് അന്നും ഇന്നും ചുണ്ടില്‍ തത്തിക്കളിക്കുന്നവര്‍ ഏറെയാണ്. പ്രവാചക സ്തുതി ഗീതങ്ങള്‍ പാടുന്നവര്‍ക്കും എഴുതുന്നവര്‍ക്കും ജാതിയും മതവുമില്ല. കവിതകളിലൂടെ, ഇശലിലൂടെ ഇമ്പമാര്‍ന്ന പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് ഇന്നും ആസ്വാദകരേറെയാണ്.
പ്രവാചകന്‍ മുഹമ്മദ് നബിക്ക് മുന്‍പു തന്നെ അറബികളും കേരളവും തമ്മില്‍ അടുത്ത ബന്ധമാണുണ്ടായിരുന്നത്. മണല്‍ക്കാടുകളോടും അറബിക്കടലിനോടും മല്ലടിച്ചാണ് ആഴിതാണ്ടി പായക്കപ്പലേറി അറബികള്‍ കേരളത്തില്‍ കച്ചവടത്തിനെത്തിയത്. ഈത്തപ്പഴം, അത്തിപ്പഴം, സൈത്ത് എണ്ണ, വാസനദ്രവ്യങ്ങള്‍ തുടങ്ങിയവ അറബികള്‍ കേരളത്തിന് പരിചയപ്പെടുത്തിയപ്പോള്‍ കരുമുളക്, കശുവണ്ടി, തേക്ക്, വീട്ടി തുടങ്ങിയവ അറബ് നാട്ടിലേക്കും അവര്‍ കൊണ്ടുപോയി. ചൂഷണത്തിന് വേണ്ടി മാത്രം കേരളത്തില്‍ കപ്പലിറങ്ങുന്നവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു അറബികള്‍. ആയതിനാലാണ് അറബികളുടെ സംസ്‌കാരത്തോടും കച്ചവടത്തോടും കേരളം പെട്ടെന്ന് ഇണങ്ങിയതും.

പണ്ട് പണ്ട് പായക്കപ്പലില്‍
കയറിക്കൊണ്ട്...
ഇവിടെമില്‍ അണഞ്ഞല്ലോ
മാലിക് ദിനാറും കൂട്ടരും
സന്ദേശം കൊണ്ട്
ഇസ്‌ലാമിന്‍..സന്ദേശം കൊണ്ട്...

മക്കയില്‍ നിന്ന് ഇസ്‌ലാമിന്റെ സന്ദേശവുമായി എത്തിയ പ്രവാചകന്റെ അനുചരന്മാര്‍ പിന്നീട് കേരളത്തിലുമെത്തി. അറബികളുടെ കച്ചവടത്തിലെ വിശ്വാസ്യത കൊണ്ടുമാത്രമാണ് കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ അവരെ സ്വീകരിച്ചത്. കേരളക്കരയിലും ഇസ്‌ലാംമാതത്തിന് വേരോട്ടമുണ്ടായി. പക്ഷെ അവര്‍ക്ക് സംവദിക്കാന്‍ ഒരു ഭാഷയുണ്ടായിരുന്നില്ല. മലയാള ഭാഷാ ലിപിയും പദാവലിയും വേണ്ടത്ര വികസിച്ചിട്ടില്ലാത്ത കാലമാണ്. ഒരു പുതിയ സമൂഹത്തിന് മതശാസനകളും നടപടി ക്രമങ്ങളും പഠിപ്പിക്കേണ്ടത് ആവശ്യമായി വന്നു. അറബി പഠിപ്പിക്കുന്നതിനേക്കാള്‍ എളുപ്പം അവരുടെ ഭാഷയോട് ചേര്‍ത്ത് അറബി എഴുതുക എന്ന പുതിയ രീതി പരീക്ഷിക്കുകയായിരുന്നു. അങ്ങനെ രൂപംകൊണ്ടതാണ് അറബിമലയാളം. ആറായിരത്തിലേറെ പദ്യ-ഗദ്യങ്ങള്‍ രൂപംകൊണ്ട അറബി മലയാളം, മലയാള ഭാഷാ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി. ഇന്നും മദ്‌റസകളില്‍ നമ്മുടെ കുട്ടികള്‍ ഈ ഭാഷ പരിചയപ്പെടുത്തുന്നുണ്ട്. അതൊരു സമൂഹത്തിന്റെ സംസ്‌കാരത്തെ കൂടിയാണ് പരിചയപ്പെടുത്തുന്നത്.
അറബി -മലയാള ഭാഷ കാവ്യങ്ങളിലൂടെയും ബൈത്തുകളിലൂടെയും അവര്‍ സംവദിച്ചു. മതപഠനത്തിന് അവര്‍ക്ക് ആക്കം കണ്ടു. കത്ത്, എഴുത്ത്, പാട്ട്, വട്ടപ്പാട്ട്, കൈമുട്ടിപ്പാട്ട്, ഒപ്പന, അറബന, ദഫ്മുട്ട്, ചീനിമുട്ട്, കോല്‍ക്കളി തുടങ്ങിയവ പരിശീലിച്ചു. പത്താം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ അറബി-മലയാളത്തിലൂടെയാണ് മാപ്പിളമാരുടെ ജീവിതം. ഈ താളാത്മക ജീവിതത്തില്‍ അവര്‍ എന്തു തുടങ്ങുന്നതും സ്രഷ്ടാവായ അല്ലാഹുവിലും പ്രവാചകനായ മുഹമ്മദ് നബിയെയും സ്മരിച്ചുകൊണ്ടാണ്.

അമിന്‍ തദക്കുറി ജീറാ-
നിന്‍ ബിദീ സലമി
മസജ്ത ദംഅന്‍ ജറാ-
മിന്‍ മുഖ്‌ലതിന്‍ ബിദമി

അറബ് കവികളായ കഅ്ബ് ബിന്‍ സുഹൈര്‍, ഇമാം ബൂസൂരി തുടങ്ങിയവരെല്ലാം പ്രവാചകരെ പ്രകീര്‍ത്തിച്ച് കാവ്യങ്ങള്‍ രചിച്ചവരാണ്. ഇമാം ബൂസൂരിയുടെ ബുര്‍ദ ഇന്നും പല ഈണത്തിലും താളത്തിലും ചൊല്ലുന്നുണ്ട്. മുന്‍കാലത്ത് പാതിരാ വേളയിലെ വയള് പരമ്പരകളുടെ തുടക്കം ബുര്‍ദ ആലാപനത്തിലൂടെയായിരുന്നു. പ്രവാചക പ്രകീര്‍ത്തനം ഇത്ര മനോഹരമായി അവതരിപ്പിക്കപ്പെട്ട കാവ്യം വേറെയില്ല. കേരളക്കരയില്‍ അറബി-മലയാളത്തില്‍ രചിക്കപ്പെട്ട കാവ്യങ്ങളത്രയും പ്രവാചക സ്തുതിഗീതങ്ങളിലൂടെയാണ്. കണ്ടെടുക്കപ്പെട്ടവയില്‍ ഏറ്റവും പ്രാചീന അറബി മലയാള കൃതിയാണ് മുഹ്‌യുദ്ദീന്‍ മാല. അതു തുടങ്ങുന്നതും നബിയില്‍ സ്തുതിയും സ്വലാത്തും പറഞ്ഞുകൊണ്ടാണ്.
റബീഉല്‍ അവ്വല്‍ പിറന്നതു മുതല്‍ ആലപിക്കുന്ന മൗലിദ് മുഴുവന്‍ പ്രവാചക കീര്‍ത്തനങ്ങളാണ്. ഏറെ പ്രാസാലങ്കാരത്തോടെയാണ് അവയിലോരോ വരികളും. എന്റെ കുട്ടിക്കാലത്ത് വീടിന് അടുത്ത് ഒഴിഞ്ഞുകിടക്കുന്ന പാറപ്പുറമുണ്ടായിരുന്നു. അവിടെ എല്ലാവരും ഒരുമിച്ചിരുന്നാണ് റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ മൗലീദ് ചൊല്ലുക. അവിലും പഞ്ചസാരയും കുഴച്ചതാണ് അന്നത്തെ ചീരണി. പിന്നീട് വന്ന മാലപ്പാട്ടുകളിലും അതുകഴിഞ്ഞുളള മാപ്പിളപ്പാട്ടിലും പ്രവാചകന് സലാം പറഞ്ഞു തുടങ്ങുന്നതാണ്.
കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മദ്ഹ് പ്രവാചക പ്രകീര്‍ത്തനത്തിന്റെ കാവ്യമാണ്. ഒരുപക്ഷെ മലയാളത്തിലെ ആദ്യ നബികീര്‍ത്തനം ഇതായിരിക്കും. പ്രവാചക കീര്‍ത്തനങ്ങളും ഇസ്‌ലാമിക ചരിത്രങ്ങളും ഏറ്റവും കൂടുതല്‍ എഴുതിയത് മഹാകവി മോയീന്‍കുട്ടിവൈദ്യരാണ്. ബദര്‍ യുദ്ധ ചരിത്രത്തില്‍ സവാദ് എന്ന സ്വഹാബിയും പ്രവാചകനും തമ്മിലുളള സംവാദം അതിമനോഹരമായി വൈദ്യര്‍ രചിച്ചിട്ടുണ്ട്. വൈദ്യര്‍, പുലിക്കോട്ടില്‍ ഹൈദര്‍ മുതല്‍ ഇന്നത്തെ കാലത്തെ കവികളടക്കം പ്രവാചക കീര്‍ത്തനങ്ങളും മദ്ഹുകളും പാടിപ്പറയാത്തവരില്ല. മലയാള കവിതകളിലും ചലച്ചിത്രഗാനങ്ങളിലും അടക്കം പ്രവാചകനെ പുകഴ്ത്തുന്ന ഗാനങ്ങള്‍ ഏറെയുണ്ട്.

ഇശലില്‍ പെയ്യുന്ന പ്രവാചകന്‍

ആമിനാ ബീവിക്കോമന മോനേ..
ആരിലും കനിയും ഇമ്പത്തേനെ..
ആലങ്ങള്‍ക്കാകെയുളള റസൂലേ...
ആദിയോന്‍ പുകഴ്ത്തുന്ന ഹബീബേ...
ഓമനാ മുഹമ്മദിനെ
ഓത്തിനയച്ചില്ലാ
ഓമനിക്കാന്‍ ബാപ്പ വേണം
ബാപ്പ ജീവിപ്പില്ല..

പ്രവാചകന്റെ ജനനം മുതല്‍ വഫാത്ത് വരെയുളള ഓരോ കാലഘട്ടവും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ കവികളും ഇശലു തുന്നിയത്. അവ ഈണത്തില്‍ പാടി ഗ്രാമഫോണുകളിലുടേയും മറ്റും റെക്കോര്‍ഡ് ചെയ്യപ്പെട്ടതോടെ ആസ്വാദ്യ ഹൃദയങ്ങള്‍ നെഞ്ചിലേറ്റി. പി.ടി അബ്ദുറഹ്മാന്‍ എന്ന കവി ആമിനാ ബൂവിക്കോമന മോനേ.. എന്ന് പ്രവാചകന്റെ ജനനത്തെ കുറിച്ചെഴുതിയപ്പോള്‍ ഒ. ആബു സാഹിബ് പ്രവാചകന്റെ കുട്ടിക്കാലത്തെ അനാഥത്വമാണ് ഓത്തുനയച്ചിട്ടില്ലാ.. എന്ന ഗാനത്തിലൂടെ വരച്ചുകാണിക്കുന്നത്. എ.വി മുഹമ്മദിന്റെ നിരവധി ഗാനങ്ങള്‍ പ്രവാചക മദ്ഹുകളും ജീവിത ചരിത്രങ്ങളുമാണ്.
ഗുണമണിയായ റസൂലുല്ല
തണി പകരും ഗുരു നൂറുല്ലാ
ഇഹപരനബിയാം ഹബീബുല്ലാ
ഇറയോന്റെ കനിയേ സ്വല്ലല്ലാ

എ.വി മുഹമ്മദിന്റെ നിരവധി ഗാനങ്ങള്‍ പ്രവാചക മദ്ഹുകളും ജീവിത ചരിത്രങ്ങളുമാണ്. പ്രവാചകന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്ന ഈ പാട്ട് ഇന്നും നമ്മുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കും. മദ്‌റസകളില്‍ നബിദിനത്തില്‍ ഈ പാട്ട് പാടാത്ത ഒരു കുട്ടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. മോയീന്‍കുട്ടി വൈദ്യരുടെ ബദര്‍യുദ്ധ ചരിത്ര കാവ്യത്തില്‍ മദീനയിലേക്ക് ഹിജ്‌റ പോകുന്നത് വിവരിക്കുന്നത് ഇങ്ങനെ..

ഹഖാന കോന്‍ അമറാല്‍
മക്കാവ് ബിട്ട് നബി
പക്കാ മദീനത്തണവായ്
ഹാര്‍ ഏദും എത്തിടുകാ
ഈരാറും ഒത്ത ശഹ്ര്‍
ബാറാല്‍ പൊറുത്ത പിറകെ...
***

വിശ്വപ്രപഞ്ചത്തിനാകെ റസൂലെ..
വിശ്വാസികള്‍ക്ക് ഹബീബേ

എം.എസ് ബാബുരാജിന്റെ സംഗീതത്തില്‍ വിളയില്‍ ഫസീലയുടെ സ്വരത്തില്‍ വന്ന ഗാനമാണത്. റസൂലിനെ കുറിച്ചുളള പാട്ടുകള്‍ പിന്നീട് ഒട്ടനവധിയുണ്ടായി. ഗ്രാമഫോണ്‍ വിട്ട് കാസറ്റ് തരംഗവും, സി.ഡി തരംഗവും വന്നപ്പോഴും ഈ പാട്ടുകള്‍ക്കൊന്നും മൂല്യച്യുതിയുണ്ടായിട്ടില്ല. ആയതിനാല്‍ തന്നെ ഒരിക്കല്‍ കേട്ടാല്‍ റസൂലിനോടുളള മുഹബ്ബത്ത് കൂടിവരും.

യാ... മുഹമ്മദ് നബിയേ... സലാം...
ഖൈറുല്‍ വറായ സയ്യിദി
കരുണക്കടല്‍ മുഹമ്മദീ

കെ.ജെ യേശുദാസ് പാടി ഹിറ്റാക്കിയ ഒരു ഗാനമാണിത്. പില്‍ക്കാലത്ത് ഈ ഗാനങ്ങള്‍ പലരും പാടിയിട്ടുണ്ട്. അര്‍ഥ സമ്പുഷ്ടമായ രീതിയില്‍ തനിമ ചോരാതെ എഴുതപ്പെട്ടവയാണിതെല്ലാം. അതുകൊണ്ട് തന്നെ ഇവ ഏതുകാലത്തും നിലനില്‍ക്കും.
കാനേഷ് പൂനൂര്‍ എഴുതി എരഞ്ഞോളി മൂസ പാടിയ മനോഹരമായ ഒരുഗാനം ഇങ്ങനെ.

പതിനാല് നൂറ്റാണ്ട് പിമ്പെന്തിന്
പാരില്‍ പാപി പിറന്നു ഞാന്‍
പുണ്യറസൂലിന്റെ പതപഞ്ചകം
പതിയാത്ത മണ്ണില്‍
പിറന്നു വീണു
***
മക്കാ മണല്‍ തട്ടില്‍ ഞാന്‍ ചെന്നിട്ടില്ലേലും.., തിരുത്വാഹാ റസൂലിനെ പ്രണയിച്ചു പ്രണയിച്ചു..., ഖദ്‌റ് കത്തും റസൂലിന്റെ തിരുറൗള..., മക്കത്ത് പൂത്തൊരു ഈത്തമരത്തിലെ..., മാനൊത്തുരു സൂര്യന്‍ ഉദിച്ചില്ലെങ്കില്‍ ഭൂമിയില്‍ കാറ്റും വെളിച്ചവും ഉണ്ടോ..., മണല്‍ കാട്ടില്‍ മരതകം വിളഞ്ഞു..., നബിയെ കണ്ടോ നിങ്ങള്‍..., റസൂലേ.. റസൂലേ.. സന്മാര്‍ഗ പ്രതീകമേ....
ഗാനങ്ങള്‍ ഒട്ടനവധിയാണ് റസൂലിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നത്. കല്യാണമേ... തിരു നബി കല്യാണമേ... ആയിഷ ബീവിയും പ്രവാചകനും തമ്മിലുളള വിവാഹമാണ് ആ പാട്ടിന് വിഷയം. മാണിക്ക മലരായ പൂവി... മഹദിയാം ഖദീജ ബീവി... ഈ പാട്ടില്‍ ഖദീജ ബീവിയും പ്രവാചകനും തമ്മിലുളള വിവാഹ അഭ്യര്‍ഥനയാണ് പാശ്ചാത്തലം.
പ്രവാചകന്റെ കാലത്ത് ഭൂമിയില്‍ ജനിക്കാന്‍ കഴിയാത്ത നൊമ്പരം എഴുതി ഒട്ടനവധി രചനകളും മാപ്പിളപ്പാട്ടിലുണ്ടായിട്ടുണ്ട്. പി.ടി അബ്ദുറഹ്മാന്‍, എസ്.എ ജമീല്‍, കാനേഷ് പൂനൂര്‍, ഒ.എം കരുവാരക്കുണ്ട്, ബാപ്പുവെളളിപ്പറമ്പ്, ബാപ്പുവാവാട്, എം.എ അസീസ് തുടങ്ങി നിരവധി സര്‍ഗ പ്രതിഭകള്‍ ഒരുപിടി ഗാനങ്ങള്‍ റസൂലിന്റെ മദ്ഹ് ഇശലില്‍ കോര്‍ത്തവരാണ്.

റസൂലേ നിന്‍വരവാലേ
റസൂലേ നിന്‍ കനിവാലേ..
റസൂലെ...റസൂലെ...

യേശുദാസ് പാടിയ മനോഹരമായ ഗാനമാണിത്. ഹിറാഗുഹയില്‍ ഏകനായി തപസിരിക്കുമ്പോള്‍ ജിബ്‌രീല്‍ ഖുര്‍ആനും കൊണ്ടുവരുന്ന സംഭവം മനോഹരമായാണ് കവി വിവരിക്കുന്നത്.

മുസ്‌ലിംകളുടെ ജീവിതം തന്നെ കാവ്യാത്മകമാണ്. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ ഭക്തിയും പ്രവാചക പ്രകീര്‍ത്തനങ്ങളിലും മാത്രമല്ല കളിയിലും കല്യാണത്തിലും അടക്കം അവര്‍ വിളക്കിച്ചേര്‍ത്തു. രചനകളിലൂടെയും ആലാപനങ്ങളിലൂടേയും അഭൗമയ ലോകം തന്നെ അവര്‍ സൃഷ്ടിക്കുന്നു.
ലളിതമായ ഭാഷ, ശ്രവണ സുന്ദരമായ പ്രാസഭംഗി, താളലയനിബന്ധമായ ഗാനാത്മഗത, അവതരണത്തിലെ കല തുടങ്ങിയവയാണ് മാപ്പിളപ്പാട്ടിന്റെ സവിശേഷതകള്‍. മാപ്പിളപ്പാട്ടുകള്‍ മറ്റു ഗാനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതും അതുകൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം

Kerala
  •  16 days ago
No Image

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണ വിതരണത്തിൽ അശ്രദ്ധ; താഴെ വീണ ഭക്ഷണപ്പൊതികൾ വീണ്ടും യാത്രക്കാർക്ക് നൽകാൻ ശ്രമം

Kerala
  •  16 days ago
No Image

സഊദി പൗരന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ വര്‍ധന; എട്ടുവര്‍ഷം കൊണ്ട് വര്‍ധിച്ചത് 4 വയസ്സ്

latest
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-08-04-2025

PSC/UPSC
  •  16 days ago
No Image

റെയില്‍വേ ശൃഖല സഊദിയിലേക്ക് വ്യാപിപ്പിക്കും; നിര്‍ണായക പദ്ധതിക്ക് തുടക്കം കുറിച്ച് കുവൈത്ത്

latest
  •  16 days ago
No Image

89 ടൺ കിവിപഴം നശിച്ച സംഭവം; കസ്റ്റംസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവ്

National
  •  16 days ago
No Image

വാൽപാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് നേരെ പുലി ചാടി; നായ്ക്കളുടെ വീരത്വം രക്ഷയായി

National
  •  16 days ago
No Image

ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് വെള്ളിയാഴ്ച

latest
  •  16 days ago
No Image

വഖ്ഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

National
  •  16 days ago
No Image

3,000 ദിർഹം പിഴ മുതൽ 30 ദിവസത്തെ വാഹന കണ്ടുകെട്ടൽ വരെ; അടിയന്തര വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ പണികിട്ടും

uae
  •  16 days ago