പൗരത്വ ബിൽ രാജ്യത്തിന്റെ സംസ്കാരത്തിനും പൈതൃകത്തിനും എതിര്: റിയാദ് ബഹുജന പ്രതിഷേധ സംഗമം
റിയാദ്: സി.എ.എ - എൻ.ആർ.സി തുടങ്ങിയ കാടത്ത നിയമങ്ങളിലൂടെ മഹിതമായ ഇന്ത്യാ മഹാരാജ്യത്തിന്റെ പാരമ്പര്യം നശിപ്പിക്കുവാനും, ഇന്ത്യയെ മരിപ്പിക്കുവാനും ശ്രമിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ തന്ത്രങ്ങൾ തിരിച്ചറിയണമെന്നും, ഈ ക്രൂര നിയമങ്ങൾക്കെതിരെ കൂട്ടമായി പ്രതിഷേധിക്കണമെന്നും സമസ്‌ത കേരള ജംഇയ്യത്തിൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു. രാജ്യത്തിന് മതേതരത്വത്തിന്റെ പാരമ്പര്യമാണ് ഉള്ളത്. പരസ്പര ഐക്യവും സഹവർത്തിത്വവുമാണ് രാജ്യത്തിന്റെ പാരമ്പര്യം. അത് കൊണ്ട് ഹിന്ദുവും , മുസ്ലിമും, കൃസ്ത്യനും, ജൈനനും, ബുദ്ധനും , പാർസിയും, മതമില്ലാത്തവനും തുടങ്ങി ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും, തോളോട് തോളൊരുമി നിന്ന് ഇന്ത്യയെ വീണ്ടെടുക്കുവാൻ വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ - എൻ.ആർ.സി വിരുദ്ധ റിയാദ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പിയുടെ ഖിറാഅത്തോടെ തുടങ്ങിയ റിയാദ് ബഹുജന സംഗമം ഏകോപന സമിതി വൈസ് ചെയർമാൻ യു.പി. മുസ്തഫ കണ്ണൂർ അധ്യക്ഷത വഹിച്ചു. ജനാതിപത്യ സംരക്ഷണ പ്രതിജ്ഞ, സലിം വാഫി മൂത്തേടം ചൊല്ലിക്കൊടുത്തു. ഫസ്‌ലുറഹ്‌മാൻ പൊന്നാനിയുടെയും, ശമീം അഹ്മദ് ആലുവയുടെയും പ്രതിഷേധ കവിതകൾ സദസ്സിന് ആവേശം നൽകി.
എന്താണ് സി.എ.എ - എൻ.ആർ.സി എന്ന വിഷയത്തിൽ അബ്ദുറഹ്മാൻ മൗലവി അറക്കൽ, നമ്മുടെ രാജ്യം എങ്ങോട്ട് എന്ന വിഷയത്തിൽ ഡോക്ടർ മുഹമ്മദ് നജീബും വിഷയാവതരണം നടത്തി. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളും പറയുന്നത് ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത് കൊണ്ട് തന്നെ ജാനാധിപത്യ ഇന്ത്യ അതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന സമരങ്ങൾ ഡൽഹി ജാമിഅ മില്ലിയ്യയിലെ മൂന്ന് പെൺകുട്ടികൾ തുടങ്ങി വെക്കുകയും രാജ്യമാകെ അത് പടർന്ന് പിടിക്കുകയും ചെയ്തു. ഇത് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സർക്കാരിന്റെ സാമ്പത്തികവും രാജ്യ വിരുദ്ധവുമായ മറ്റു പലതിനെയും മറച്ചു വെക്കാൻ കൂടിയാണ് രാത്രിയുടെ മറവിയിൽ രണ്ട് ദിവസം കൊണ്ട് ഇത്തരംകാടൻ നിയമം ചുട്ടെടുത്തിരിക്കുന്നതെന്നും, ഇത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം തെളിവ് സഹിതം സമർപ്പിച്ചു. സമാധാനത്തോട് കൂടി നിയമം അനുശാസിക്കുന്ന രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറായ പ്രവാസികളെ അദ്ദേഹം അനുമോദിച്ചു.
സദസ്സ് ഒന്നടങ്കം സി.എ.എ - എൻ.ആർ.സി വിരുദ്ധ പ്ലക്കാർഡുകളേന്തി അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. റിവോക്ക് സി.എ.എ - റിജെക്ട് സി.എ.എ - എൻ.ആർ.സി എന്നെഴുതിയ കൂറ്റൻ ബാനറിൽ ഒപ്പ് ശേഖരണവും സംഗമത്തിന്റെ ഭാഗമായി നടന്നു. ഐ.സി.എഫ് പ്രതിനിധി മുഹമ്മദ് കുട്ടി സഖാഫി ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ആളുകൾ അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തി. സഊദി അറേബ്യ കണ്ട ഏറ്റവും വലിയ കൂട്ടായ്മയും, ജനകീയ പ്രക്ഷോപവുമാണ് എക്സിറ്റ് 18 നോഫാ ഇസ്തിറാഹയിൽ നടന്നത്.
യാദിലെ സംഘടനാ പ്രതിനിധികളെ പ്രതിനിധീകരിച്ച് സൈതലവി ഫൈസി പനങ്ങാങ്ങര (സമസ്‌ത ഇസ്‌ലാമിക് സെന്റർ റിയാദ് പ്രസിഡന്റ്), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), സത്താർ താമരത്ത് (കെ.എം.സി.സി), മുനീർ കൊടുങ്ങല്ലൂർ (ഐ.സി.എഫ്), അഡ്വ: അബ്ദുൽ ജലീൽ (റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), നവാസ് വെള്ളിമാട് കുന്ന് (ഒ.ഐ.സി.സി ), സഹൽ ഹാദി (ദാഇ സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), ആസ്ഹർ പുള്ളിയിൽ (തനിമ), അഡ്വക്കറ്റ് ഹബീബ്റഹ്മാൻ (റിയാദ് ഇസ്‌ലാഹി സെന്റർ കോർഡിനേഷൻ കമ്മിറ്റി), മുഹമ്മദ് ഇഖ്ബാൽ (എം.ഇ.എസ്), ഉബൈദ് എടവണ്ണ (സാമൂഹിക പ്രവർത്തകൻ), ഖലീൽ പാലോട് (പ്രവാസി സാംസ്‌കാരിക വേദി), അലവിക്കുട്ടി ഒളവട്ടൂർ (ജനറൽ സെക്രട്ടറി സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി) പ്രസംഗിച്ചു.ഏകോപന സമിതി ജനറൽ കൺവീനർ ഹബീബുള്ള പട്ടാമ്പി സ്വാഗതവും, കൺവീനർ തൗഫീഖ് റഹ്മാൻ മങ്കട നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."